< Back
India
Gujarat Congress,Congress suspends 38 workers, anti-party activities,Gujarat assembly polls
India

പാർട്ടി വിരുദ്ധ പ്രവർത്തനം: ഗുജറാത്തിൽ 38 കോൺഗ്രസ് പ്രവർത്തകരെ 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

Web Desk
|
21 Jan 2023 12:30 PM IST

തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്

ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 38 അംഗങ്ങളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ആറ് വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സുരേന്ദ്രനഗർ ജില്ലാ പ്രസിഡന്റ് രായാഭായ് റാത്തോഡ്, നർമ്മദ ജില്ലാ പ്രസിഡന്റ് ഹരേന്ദ്ര വാലണ്ട്, മുൻ നന്ദോഡ് എംഎൽഎ പി ഡി വാസവ എന്നിവരടക്കം 38 പേരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം പാർട്ടി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഗുജറാത്ത് കോൺഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ടുതവണ യോഗം ചേർന്നിരുന്നു. യോഗത്തിൽ 95 പേർക്കെതിരെ 71 പരാതികൾ ലഭിച്ചതായി കൺവീനർ ബാലു പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എട്ടുപേർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. ഡിസംബർ 1, 5 തീയതികളിൽ ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയത്. ബി.ജെ.പി 156 സീറ്റുകൾ നേടി തുടർച്ചയായി ഏഴാം തവണയും സംസ്ഥാനത്ത് അധികാരം നിലനിർത്തി.

ഈ മാസം ആദ്യം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്താൻ കോൺഗ്രസ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിരുന്നു. നിതിൻ റൗത്ത്, ഷക്കീൽ അഹമ്മദ് ഖാൻ, സപ്തഗിരി ശങ്കർ ഉലക എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്കായിരുന്നു ഇതിന്റെ ചുമതല. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 19 നേതാക്കളെ ബിജെപിയും സസ്പെൻഡ് ചെയ്തിരുന്നു. അവർ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുകയും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.

Similar Posts