
വിദ്വേഷ പരാമർശം; അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ.യാദവിനെതിരെ ഇംപീച്ച്മെൻ്റ് നടപടിക്ക് രാജ്യസഭ
|രാജ്യസഭാ സെക്രട്ടറി ജനറലിൻ്റെ കത്തിനെ തുടർന്ന് അന്വേഷണത്തിൽ നിന്നും സുപ്രിംകോടതി പിൻവാങ്ങിയിരുന്നു
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് എസ്.കെ.യാദവിനെതിരെ ഇംപീച്ച്മെൻ്റ് നടപടിക്ക് തയ്യാറെടുത്ത് രാജ്യസഭ. ഇംപീച്മെൻ്റ് നടത്തണമെന്ന നോട്ടീസിൽ ഒപ്പിട്ട എംപിമാർക്ക് രാജ്യസഭാ സെക്രട്ടറിയേറ്റ് കത്തയച്ചു. രാജ്യസഭാ സെക്രട്ടറി ജനറലിൻ്റെ കത്തിനെ തുടർന്ന് അന്വേഷണത്തിൽ നിന്നും സുപ്രിംകോടതി പിൻവാങ്ങിയിരുന്നു.
വിഎച്ച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ ഡിസംബർ 11ന് നടത്തിയ ചടങ്ങിലായിരുന്നു വിവാദപ്രസംഗം. 'ഏകീകൃത സിവിൽ കോഡ്- ഭരണഘടനാപരമായ അനിവാര്യത' എന്ന വിഷയത്തിലായിരുന്നു പ്രസംഗം. ഭൂരിപക്ഷമായ ഹിന്ദുക്കളുടെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞുള്ള പ്രസംഗത്തിൽ മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും ഉണ്ടായിരുന്നു.
വിവാദ പ്രസംഗത്തിൻ്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട സുപ്രിംകോടതി അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണവും തേടിയിരുന്നു. ജസ്റ്റിസ് എസ.കെ യാദവിനെതിരെ രാജ്യസഭയിൽ നേരത്തെ പ്രതിപക്ഷ ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു.