< Back
India
വിദ്വേഷ പരാമർശം; നിയമ വിദ്യാർഥിനിക്കെതിരെ പരാതി നൽകിയ യുവാവ് അറസ്റ്റിൽ
India

വിദ്വേഷ പരാമർശം; നിയമ വിദ്യാർഥിനിക്കെതിരെ പരാതി നൽകിയ യുവാവ് അറസ്റ്റിൽ

Web Desk
|
10 Jun 2025 10:52 AM IST

ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമർശിച്ചുകൊണ്ട് പ്രവാചകനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന് ഷർമിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തിരുന്നു

കൊൽക്കത്ത: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നിയമ വിദ്യാർഥിനിയുമായ ഷർമിഷ്ഠ പനോലിക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്ത വജാഹത് ഖാൻ ഖാദ്രി എന്ന യുവാവിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമർശിച്ചുകൊണ്ട് പ്രവാചകനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന് ഷർമിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തിരുന്നു.

വിഡിയോക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഷർമിഷ്ഠ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു. ജൂൺ 5 ന് കൊൽക്കത്ത ഹൈക്കോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. അതേസമയം, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂൺ 2ന് ഹിന്ദു ദേവതകൾക്കും പാരമ്പര്യങ്ങൾക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശ്രീറാം സ്വാഭിമാൻ പരിഷത്താണ് പരാതി നൽകിയത്.

സമൻസ് അയച്ചിട്ടും തിങ്കളാഴ്ച അറസ്റ്റ് ചെയ്യുന്നതുവരെ യുവാവിൽ ഒളിവിൽ തുടർന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓൺലൈൻ പ്രവർത്തനമെന്ന് പൊലീസ് ആരോപിക്കുന്നു. ഷർമിഷ്ഠ പനോലി കേസ് രാഷ്ട്രീയമായും അന്തർദേശീയമായും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യുവതിയെ പിന്തുണച്ച് ഒരു ഡച്ച് എംപിയുടെയും ഇന്ത്യൻ സെലിബ്രിറ്റികളും രംഗത്ത് വന്നിരുന്നു.



Similar Posts