
'കഴിവില്ലെങ്കിൽ രാജിവെക്കൂ': സംഭല്‍ മസ്ജിദിലെ നിസ്കാര നിയന്ത്രണത്തിൽ യുപി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി
|ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി
ലഖ്‌നൗ: സംഭലിലെ പള്ളിയിൽ റമദാൻ മാസത്തിൽ നിസ്കരിക്കാൻ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഉത്തർപ്രദേശ് ഭരണകൂടത്തിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ക്രമസമാധാനത്തിന്റെ പേരിൽ നിസ്കാരക്കാരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു. സംഭല്‍ എസ്പിയേയും ജില്ലാ കലക്ടറെയും കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജിവയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നമസ്കാരം തടയരുതെന്നും കോടതി നിര്‍ദേശിച്ചു.
സംഭലിലെ പള്ളിയില്‍ (ഗാറ്റ നമ്പർ 291ൽ) പ്രാർത്ഥന നടത്താൻ അധികൃതർ അനുവദിക്കുന്നില്ലെന്നാരോപിച്ച് മുനാസിർ ഖാൻ ഫയല്‍ ചെയ്ത് റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഏതാനും പേര്‍ക്ക് മാത്രമാണ് നിസ്കരിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ അനുമതി നൽകിയിരുന്നത് എന്നാണ് ഹരജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. ആ ന്യായീകരണം തള്ളിക്കളഞ്ഞ ജസ്റ്റിസ് അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ബെഞ്ച്, ക്രമസമാധാന പാലനം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു.
"ക്രമസമാധാന പ്രശ്നമാകുമെന്ന് കരുതി ആരാധനാലയത്തിനകത്തുള്ള വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് എസ്പിക്കും കലക്ടര്‍ക്കും തോന്നുന്നുണ്ടെങ്കില്‍ അവർ ഒന്നുകിൽ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കണം, അല്ലെങ്കിൽ തങ്ങൾക്ക് നിയമവാഴ്ച നടപ്പിലാക്കാൻ തക്ക ശേഷിയില്ലാത്തതിനാല്‍ സംഭാലിന് പുറത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോകണം"- കോടതി പറഞ്ഞു.