< Back
India
കനത്ത മഴയും ഇടിമിന്നലും; ബിഹാറിലും ഉത്തർപ്രദേശിലുമായി 47 മരണം
India

കനത്ത മഴയും ഇടിമിന്നലും; ബിഹാറിലും ഉത്തർപ്രദേശിലുമായി 47 മരണം

Web Desk
|
12 April 2025 10:35 PM IST

കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിമിന്നൽ ദുരന്തമാണ് ബിഹാറിലുണ്ടായത്

പട്ന: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറിലും ഉത്തർപ്രദേശിലുമായി 47 പേർ മരിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലാണ് ഇടിമിന്നലിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 18 പേരാണ് ഇവിടെ ഇടിമിന്നലേറ്റ് മരിച്ചത്.

സിവാൻ ജില്ലയിൽ രണ്ടുപേരും കതിഹാർ, പൂർണിയ, കിഷൻഗഞ്ച്, ഭഗൽപൂർ, നവാഡ തുടങ്ങിയ ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിമിന്നൽ ദുരന്തമാണ് ബിഹാറിലുണ്ടായത്. 2020 ജൂണിലുണ്ടായ ദുരന്തത്തിൽ 90 പേർക്കാണ് ജീവൻ നഷ്ടമായത്. ദർഭംഗ, ഈസ്റ്റ് ചമ്പാരൺ, ഗോപാൽഗഞ്ച്, വെസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച്, അരാരിയ, സുപോൾ, ഗയ, സിതാമർഹി, ഷിയോഹർ, നളന്ദ, നവാഡ, പട്‌ന തുടങ്ങിയ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ 15 ജില്ലകളിലായി 22 പേർ മരിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലും ആലിപ്പഴ വർഷവും മഴയും ഉണ്ടായി. ഫത്തേപൂർ, അസംഗഡ് ജില്ലകളിൽ മൂന്ന് പേർ വീതവും ഫിറോസാബാദ്, കാൺപൂർ ദേഹത്ത്, സിതാപൂർ ജില്ലകളിൽ രണ്ട് പേർ വീതവും ഗാസിപൂർ, ഗോണ്ട, അമേത്തി, സന്ത് കബീർ നഗർ, സിദ്ധാർഥ് നഗർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.

Similar Posts