< Back
India
ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ: മോദി കുളുവിൽ, രാഹുൽഗാന്ധി എത്താത്തതിൽ അതൃപ്തി
India

ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ: മോദി കുളുവിൽ, രാഹുൽഗാന്ധി എത്താത്തതിൽ അതൃപ്തി

Web Desk
|
9 Nov 2022 7:01 AM IST

പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പ്രധാന നേതാക്കളെ ഹിമാചലിൽ എത്തിച്ചാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണം

ഷിംല: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാന നേതാക്കൾ ഹിമാചൽപ്രദേശിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി കുളുവിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ ഷിംലയിലും പ്രചാരണം നടത്തും. അതേസമയം രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തതിൽ കോൺഗ്രസ് നേതാക്കക്ക് അതൃപ്തിയുണ്ട്.

പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പ്രധാന നേതാക്കളെ ഹിമാചലിൽ എത്തിച്ചാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണം.

കുളു, ചമ്പ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചാരണം നടത്തും. ഭരണ വിരുദ്ധ വികാരത്തിന് പുറമെ വിമത നീക്കങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്. പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഗുണം ചെയ്യും എന്നാണ് ബി.ജെ.പി കണക്ക് കൂട്ടൽ. സ്വന്തം സംസ്ഥാനം നില നിർത്താൻ തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനാകും എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്ത് തുടരുകയാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഖാർഗെ എത്തിയതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഹിമാചലിലേത്. ഇന്നലെ മുതിർന്ന നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രവർത്തനം അദ്ദേഹം അവലോകനം ചെയ്തു. രാഹുൽ ഗാന്ധി ഹിമാചലിൽ എത്താത്തതിലുള്ള അതൃപ്തി നേതാക്കൾ ഖാർഗെയെ അറിയിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഹിമാചലിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുകയാണ്.

Similar Posts