
ഗൗരവ് ഗൊഗോയിക്കെതിരെ പാക് ബന്ധം ആരോപിച്ച് ഹിമന്ത ബിശ്വ ശർമ; അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ടു
|'സി ഗ്രേഡ് സിനിമയെക്കാൾ മോശം' എന്നായിരുന്ന ഹിമന്തയുടെ ആരോപണത്തെ കുറിച്ച് ഗൗരവ് ഗൊഗോയിയുടെ പ്രതികരണം
ദിസ്പൂർ: കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേൺ ഗൊഗോയിക്ക് പാകിസ്താൻ കേന്ദ്രമായുള്ള 'തിങ്ക് ടാങ്കു'മായി ബന്ധമുണ്ടെന്നും ദമ്പതികൾ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ വർഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഹിമന്തയുടെ ആരോപണം.
രണ്ടര മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ, എലിസബത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട രേഖകളും ഗൗരവ് ഗൊഗോയിയുടെ 2013-ലെ പാകിസ്താൻ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി പുറത്തുവിട്ടു. ഗൊഗോയിയുടെ മക്കളുടെ ദേശീയതയെയും വിശ്വാസത്തെയും കുറിച്ചും ഹിമന്ത സംശയം പ്രകടിപ്പിച്ചു. കേസ് കൂടുതൽ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
പാകിസ്താൻ സർക്കാരിന്റെ വിവിധ ടാസ്‌ക് ഫോഴ്സുകളിൽ ഉപദേശകനായിരുന്ന അലി തൗഖീർ ശൈഖ് എന്ന പാക് കാലാവസ്ഥാ നയ വിദഗ്ധനുമായി എലിസബത്തിന് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. ശൈഖിന്റെ നേതൃത്വത്തിലുള്ള 'ലീഡ് പാകിസ്താൻ' എന്ന സ്ഥാപനത്തിൽ 2011-ൽ എലിസബത്ത് ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഇന്ത്യയിലേക്ക് മാറിയെങ്കിലും അവരുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് പാകിസ്താനിൽ നിന്നാണെന്നും ശമ്പളം നൽകിയിരുന്നത് പാകിസ്താൻ സ്ഥാപനമാണെന്നും ഹിമന്ത ആരോപിച്ചു. ഇന്ത്യയിലെ ഭരണസംവിധാനങ്ങളിലെ പഴുതുകൾ ചൂഷണം ചെയ്യാൻ പാകിസ്താന് സഹായകരമാകുന്ന രഹസ്യവിവരങ്ങൾ എലിസബത്ത് കൈമാറിയതായും റിപ്പോർട്ട് ആരോപിക്കുന്നു.
'സി ഗ്രേഡ് സിനിമയെക്കാൾ മോശം' എന്നായിരുന്ന ഹിമന്തയുടെ ആരോപണത്തെ കുറിച്ച് ഗൗരവ് ഗൊഗോയിയുടെ പ്രതികരണം. രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ബുദ്ധിശൂന്യമായ ആരോപണങ്ങളാണിത്. ഹിമന്തയും കുടുംബവും സംസ്ഥാനവ്യാപകമായി 12,000 ബിഘയിലധികം ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഗൊഗോയ് ആരോപിച്ചു.