< Back
India
ലവ് ജിഹാദ് ആരോപിച്ച് മിശ്രവിവാഹം തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ,  വരനെതിരെ കേസെടുത്ത് പൊലീസ് ; സ്വത്ത് തട്ടിയെടുക്കാനുള്ള അമ്മാവൻ്റെ കളികളെന്ന് വധു
India

ലവ് ജിഹാദ് ആരോപിച്ച് മിശ്രവിവാഹം തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ, വരനെതിരെ കേസെടുത്ത് പൊലീസ് ; സ്വത്ത് തട്ടിയെടുക്കാനുള്ള അമ്മാവൻ്റെ കളികളെന്ന് വധു

ശരത് ഓങ്ങല്ലൂർ
|
14 Feb 2026 12:39 PM IST

വെള്ളിയാഴ്ചയാണ് ആകാൻക്ഷ ഗൗതമും ഷാവേസ് റാണയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിന്നത്

മീററ്റ്: ഹിന്ദുത്വ സംഘടനകളുടെ ലവ് ജിഹാദ് ആരോപണത്തെ തുടർന്ന് മീറ്ററിൽ വിവാഹം മാറ്റിവെച്ചു. വിവാഹം മാറ്റി വെച്ചതിന് പിന്നാലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം വരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആകാൻക്ഷ ഗൗതമും ഷാവേസ് റാണയും തമ്മിലുള്ള വിവാഹമാണ് ലവ് ജിഹാദ് ആരോപിച്ച് ഹിന്ദു സുരക്ഷ സംഗതൻ തടഞ്ഞതും പൊലീസിനെ സമീപിച്ചതും. എന്നാൽ, താൻ ബുദ്ധമത വിശ്വാസിയാണെന്നും ലവ് ജിഹാദ് ആരോപണം ഉയർത്തിയ അമ്മാവന്റെ ലക്ഷ്യം സ്വത്ത് തട്ടിയെടുക്കലാണെന്നും പെൺകുട്ടി പറഞ്ഞു.

വെള്ളിയാഴ്ചയാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആകാൻക്ഷ ഗൗതമും ആരോഗ്യമേഖലയിലെ ജീവനക്കാരനായ ഷാവേസ് റാണയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും മീററ്റ് സ്വദേശികളാണ്. എന്നാൽ, വിവാഹ വാർത്ത പുറത്തുവന്നതോടെ ഹിന്ദു സുരക്ഷാ സംഗതൻ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ആകാൻക്ഷയുടെ അമ്മാവൻ പ്രേംചന്ദ് ഗൗതമും ഇവർക്കൊപ്പം ചേർന്നു. തുടർന്ന്, ഗംഗാ നഗർപൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി വധു ആകാൻക്ഷ രംഗത്തെത്തി. ' വിവാഹം എന്റെ വ്യക്തിപരമായ കാര്യമാണ്. ഇതിനെ ഒരു ദേശീയ വാർത്തയാക്കി മാറ്റാനാണ് ഈ സംഘടനകൾ ശ്രമിക്കുന്നത്. എനിക്ക് വേണ്ടി തീരുമാനമെടുക്കാൻ ഇവർ ആരാണ്? എന്റെ ജീവിതം ഇപ്പോൾ താറുമാറായിരിക്കുകയാണ്. എങ്കിലും ഞാൻ ജീവിത പങ്കാളിയായി തെരഞ്ഞെടുത്ത വ്യക്തി എനിക്കൊപ്പം തന്നെയുണ്ട്. കോടതിയിൽ ഞാൻ മൊഴി നൽകിയിട്ടുണ്ടെന്നും അകാൻക്ഷ പറഞ്ഞു. എനിക്ക് ഷാവേസിനെ തന്നെ വിവാഹം കഴിക്കണം. ഞങ്ങളുടെ വിവാഹം മാറ്റിവെക്കുക മാത്രമാണ് ചെയ്തത്, റദ്ദാക്കിയിട്ടില്ലെന്നും ആകാൻക്ഷ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ അമ്മാവൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ സ്വത്ത് തട്ടിയെടുക്കാനുള്ള താല്പര്യമാണെന്നും 29-കാരിയായ ആകാൻക്ഷ ആരോപിച്ചു. '2023-ൽ അച്ഛൻ മരിച്ചതിന് ശേഷം, അമ്മയുടെ പേരിലുള്ള വീടും സ്വത്തുക്കളും സ്വന്തം പേരിലാക്കാൻ അമ്മാവൻ ശ്രമിക്കുന്നുണ്ട്. എന്റെ അമ്മയ്ക്കും സഹോദരിക്കും ഈ വിവാഹത്തിൽ സന്തോഷമേയുള്ളൂ. പിന്നെ എന്തിനാണ് അമ്മാവൻ പ്രശ്‌നമുണ്ടാക്കുന്നത്?'- ആകാൻക്ഷ ചോദിച്ചു.

തങ്ങൾ ഹിന്ദുക്കളല്ല ബുദ്ധമത വിശ്വാസികളാണെന്നും ആകാൻക്ഷയുടെ മാതാവ് ലതാ റാണി വ്യക്തമാക്കി. 'ഇത് പരസ്യമായ ഗുണ്ടായിസമാണ്. ഭരണഘടന അനുവദിച്ചുതരുന്ന അവകാശങ്ങൾക്കുള്ളിൽ നിന്നാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. മകൾക്കും ഷാവേസിനും ഒപ്പം ഞാൻ ഉറച്ചുനിൽക്കുന്നു. എന്തുതന്നെയായാലും അവർ വിവാഹിതരാകുമെന്നും അമ്മ പറഞ്ഞു. അതേസമയം, ഷാവേസ് റാണ തന്റെ അനന്തരവളെ ബ്രെയിൻവാഷ് ചെയ്ത് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നാണ് അമ്മാവൻ പ്രേംചന്ദ് ഗൗതമിന്റെ ആരോപണം.

Similar Posts