< Back
India
ഞാനൊരു ഹിന്ദുവാണ്, അതിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മമത ബാനർജി; ബംഗാൾ നിയമസഭയിൽ രൂക്ഷമായ വാദപ്രതിവാദം
India

ഞാനൊരു ഹിന്ദുവാണ്, അതിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മമത ബാനർജി; ബംഗാൾ നിയമസഭയിൽ രൂക്ഷമായ വാദപ്രതിവാദം

Web Desk
|
12 March 2025 5:15 PM IST

തൃണമൂൽ കോൺഗ്രസ് സർക്കാർ ഹിന്ദു വിരുദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചതിനെ തുടർന്നാണ് മമതയുടെ മറുപടി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിൽ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. ഞാനൊരു ഹിന്ദുവാണ്, അതിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മമത പറഞ്ഞു.

'തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ ഹിന്ദു വിരുദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചതിനെ തുടർന്നാണ് മമതയുടെ മറുപടി.

മുസ്‌ലിം സമുദായത്തെ, പ്രത്യേകിച്ച് വിശുദ്ധ റമസാൻ മാസത്തിൽ ബിജെപി ലക്ഷ്യമിടുകയാണെന്ന് മമത പറഞ്ഞു.'' വർഗീയ പ്രസ്താവനകൾ നടത്തി സാമ്പത്തിക, വ്യാപാര തകർച്ചയിൽ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഞാനൊരു ഹിന്ദുവാണ്, അതിന് എനിക്ക് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല''- മമത വ്യക്തമാക്കി.

' ഹിന്ദു, സിഖ്, ബുദ്ധ, മുസ്‌ലിം, ക്രിസ്ത്യൻ, പാഴ്സി എന്നിങ്ങനെ ഓരോ പൗരനും അവരുടെ വിശ്വാസം സ്വതന്ത്രമായി ആചരിക്കാൻ അവകാശമുണ്ട്. മതേതരത്വം, പരമാധികാരം, ബഹുസ്വരത എന്നിവയിൽ അധിഷ്ഠിതമാണ് ഇന്ത്യയുടെ ജനാധിപത്യമെന്നും മമത നിയമസഭയെ ഓർമ്മിപ്പിച്ചു.

അതേസമയം മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ ബിജെപി എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തുവന്നു. മുതിർന്ന ടിഎംസി നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം അമുസ്ലിംകളെ ഇസ്‌ലാമിന്‌ കീഴിൽ കൊണ്ടുവരാൻ നിർദ്ദേശിച്ചതായി ബിജെപി നേതാവ് ശങ്കർ ഘോഷ് ആരോപിച്ചു.

എന്നാല്‍ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ഹക്കിമിന് താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മമത ബാനർജി പറഞ്ഞു. അതേസമയം 'മുസ്‌ലിം എംഎൽഎമാരെ പുറത്താക്കും' എന്ന് നിങ്ങളുടെ നേതാവിന് എങ്ങനെ പറയാൻ കഴിയും ' എന്നും മമത തിരിച്ചടിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ മുസ്‌ലിം എംഎൽഎമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന സുവേന്ദു അധികാരിയുടെ സമീപകാല പ്രസ്താവനയെ പരാമർശിച്ചായിരുന്നു മമതയുടെ തിരിച്ചടി.

Similar Posts