
വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്ററി സമിതിയിലെ 10 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു
|ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതിയിലെ 10 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ തുടര്‍ച്ചയായി ബഹളംവെക്കുന്നു എന്നാരോപിച്ചാണ് നടപടി. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.
കല്യാണ്‍ ബാനര്‍ജി, അസദുദ്ദീന്‍ ഉവൈസി, എ. രാജ, മുഹമ്മദ് ജാവേദ്, സീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത എംപിമാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബിജെപി അംഗം അപരാജിത സാരംഗി പറഞ്ഞു.
കരട് നിയമനിര്‍മ്മാണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ തങ്ങള്‍ക്ക് മതിയായ സമയം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചതോടെ പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിൽ ബഹളമുണ്ടാവുകയായിരുന്നു. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് സഭാനടപടികൾ നിർത്തിവച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വഖഫ് ഭരണഘടനാ ഭേദഗതി വേഗത്തില്‍ നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചിരുന്നു.