
ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ ആക്രമണം
|യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന 'മയൂരി നാരീ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്
ഗുജറാത്ത്: ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട തായ്കപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന 'മയൂരി നാരീ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള മിസൈൽ ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും 23 തായ് ജീവനക്കാരിൽ 20 പേർ ലൈഫ് ബോട്ടുകൾ വഴി കപ്പലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഒമാൻ നാവികസേന ഇവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. കപ്പലിൽ ബാക്കിയായ മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മേഖലയിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്കിൽ ഇന്ന് മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ജപ്പാന്‍ കൊടിവെച്ച കപ്പലാണ് ആക്രമിക്കപ്പെട്ട മറ്റൊന്ന്. റാസ് അല്‍ ഖൈമക്ക് 25 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു ആക്രമണം. ചെറിയ തകരാറുകള്‍ മാത്രമാണ് സംഭവിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണ്. മാര്‍ഷല്‍ ദ്വീപുകളുടെ കൊടിവെച്ച ബള്‍ക്ക് കാരിയര്‍ കപ്പലാണ് മൂന്നാമതായി ആക്രമിക്കപ്പെട്ടത്. ദുബൈയില്‍ നിന്ന് 50 മൈല്‍ അകലെവെച്ചാണ് ആക്രമണമുണ്ടായത്. ജീവനക്കാര്‍ സുരക്ഷിതരാണ്.