
'വാർത്ത വ്യാജം'; ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചെന്ന വാർത്ത തള്ളി കേന്ദ്രസർക്കാർ
|മുൻ അമേരിക്കൻ ആർമി കേണൽ ഡഗ്ലസിന്റെ പരാമർശങ്ങൾക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്
ന്യൂഡല്‍ഹി: ഇറാനെതിരായ യുദ്ധത്തിനായി ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാന് നേരെയുള്ള സൈനിക നീക്കങ്ങൾക്കായി ഇന്ത്യൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച നാവികസേന പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ അമേരിക്ക ആക്രമിച്ചിരുന്നു.
മുൻ അമേരിക്കൻ ആർമി കേണൽ ഡഗ്ലസിന്റെ പരാമർശങ്ങൾക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും തുറമുഖ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. നിലവിൽ ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയുമാണ് ഞങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഇത് അത്ര നല്ല സാഹചര്യമല്ലെന്നാണ് നാവികസേന പറയുന്നതെന്നായിരുന്നു അമേരിക്കൻ ചാനലായ 'വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന്' നൽകിയ അഭിമുഖത്തിൽ ഡഗ്ലസ് പറഞ്ഞത്. എന്നാൽ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രസ്താവന ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്ര സർക്കാർ ഉടൻ തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക, ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടിരുന്നു. ടോർപ്പിഡോ ഉപയോഗിച്ചാണ് ഇറാന്റെ കപ്പൽ തകർത്തത്.