< Back
India
india- canada
India

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു

Web Desk
|
22 Nov 2023 2:41 PM IST

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾ ആണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വെക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഡൽഹി: കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വിസ നൽകുന്നത് പുനരാരംഭിച്ചത്. ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾ ആണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വെക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കൊലപാതകത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാര്‍ലിമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.

ഇന്ത്യയ്ക്ക് എതിരെയുളള ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയും പറ‍ഞ്ഞു.

എന്നാൽ ആരോപണം തളളി ഇന്ത്യ രം​ഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.

പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. പിന്നാലെയാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തുന്ന തരത്തിലേക്ക് ഇന്ത്യ കടന്നത്.

Similar Posts