
വോട്ടർപട്ടിക ക്രമക്കേടിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം
|രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം
ന്യൂഡല്‍ഹി: വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രമക്കേടുകളുടെ തെളിവുകൾ രാഹുൽഗാന്ധി പുറത്തുവിട്ടിരുന്നു. ഇന്‍ഡ്യ സഖ്യത്തിലെ പ്രമുഖനേതാക്കളെ അണിനിരത്തി രാവിലെ 10:30 നാണ് ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സമരത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൽ ഉൾപ്പടെ പങ്കെടുക്കും. കർണാടകത്തിൽ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ അനധികൃതമായി ആളുകളെ ചേർത്തതിനും വോട്ട് മോഷണം നടത്തിയെന്ന് ആരോപിച്ചുമാണ് പ്രതിഷേധം.
നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് മണ്ഡലങ്ങളിൽ വോട്ടർപ്പട്ടികയിൽ ക്രമക്കേട് തെളിഞ്ഞിട്ടുടെന്ന് ശിവകുമാർ ആരോപിച്ചിരുന്നു. മഹാദേവപുര, ഗാന്ധിനഗർ നിയമസഭാ മണ്ഡലങ്ങളിൽ അനധികൃതമായി വോട്ടർമാരെ ഉൾപ്പെടുത്തിയെന്നതിന് തെളിവുണ്ടെന്ന് ശിവകുമാർ അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ തെളിവുകൾ ഉൾപ്പെടെയാണ് ഇന്നലെ രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെയുള്ള സമരത്തിന്റെ തുടക്കമാണിതെന്ന് ഇന്‍ഡ്യ സഖ്യനേതാക്കൾ അറിയിച്ചു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്‍ഡ്യ സഖ്യം മാർച്ച് നടത്തുന്നുണ്ട്.