< Back
India
ഏകീകൃത സിവില്‍കോഡിലേക്ക് മാറാന്‍ സമയമായില്ലേയെന്ന് ഡല്‍ഹി ഹൈക്കോടതി
India

ഏകീകൃത സിവില്‍കോഡിലേക്ക് മാറാന്‍ സമയമായില്ലേയെന്ന് ഡല്‍ഹി ഹൈക്കോടതി

Web Desk
|
26 Sept 2025 6:18 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങൾ

ന്യൂഡല്‍ഹി: രാജ്യം ഏകീകൃത സിവില്‍ കോഡിലേക്ക്(യുസിസി) മാറാന്‍ സമയമായില്ലേ എന്ന് ഡല്‍ഹി ഹൈക്കോടതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. ഇസ്‌ലാമിക വ്യക്തി നിയമവും രാജ്യത്തെ ശിക്ഷാനിയമങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം. യുസിസിയോടെ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഇസ്‌ലാമിക വ്യക്തിനിയമം പെണ്‍കുട്ടികള്‍ക്ക് 15 വയസില്‍ ഋതുമതിയാകുമ്പോള്‍ വിവാഹത്തിന് അനുമതി നല്‍കുമ്പോള്‍ ഇന്ത്യൻ നിയമപ്രകാരം, അത്തരമൊരു വിവാഹം ഭർത്താവിനെ ബിഎൻഎസ്, പോക്സോ നിയമപ്രകാരമോ അല്ലെങ്കിൽ രണ്ടും പ്രകാരമോ കുറ്റവാളിയാക്കുന്നുവെന്ന് ജസ്റ്റിസ് അരുൺ മോംഗ പറഞ്ഞു.

'ഇത് കടുത്ത ഒരു പ്രതിസന്ധി ഉയർത്തുന്നതാണ്. ഏകീകൃത സിവിൽ കോഡിലേക്ക് നീങ്ങേണ്ട സമയമല്ലേ ഇത്, വ്യക്തിഗത നിയമമോ ആചാര നിയമമോ ദേശീയ നിയമനിർമ്മാണത്തെ മറികടക്കാത്ത ഒരു ഏക ചട്ടക്കൂട് ഉറപ്പാക്കണ്ടേ- കോടതി ചോദിച്ചു.

'ഇന്ത്യന്‍ ഭരണഘടനയില്‍ ഓരോ പൗരനും മൗലികാവകാശമായി ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഏകീകൃത സിവില്‍കോഡ് ഇല്ലാതാക്കുമെന്ന് യുസിസിയുടെ എതിരാളികള്‍ ചൂണ്ടിക്കാണിക്കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, വ്യക്തികളെ ക്രിമിനല്‍ ബാധ്യതയിലേക്ക് നയിക്കുന്ന ആചാരങ്ങളിലേക്ക് അത്തരം സ്വാതന്ത്ര്യം വ്യാപിപ്പിക്കാന്‍ കഴിയില്ലെന്നും'- കോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് 24കാരനാണ് ഹരജി സമര്‍പ്പിച്ചത്. 20 വയസ്സ് പ്രായമുണ്ടെന്ന് പെൺകുട്ടി അവകാശപ്പെട്ടപ്പോള്‍ 15നും 16നും ഇടയില്‍ മാത്രമെ പ്രായമുള്ളൂവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Similar Posts