< Back
India
ജഹാംഗീര്‍പുരി: ഇരകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും പുനര്‍നിര്‍മിച്ചുകൊടുക്കണം- സിറാജ് ഇബ്രാഹിം സേട്ട്
India

ജഹാംഗീര്‍പുരി: ഇരകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും പുനര്‍നിര്‍മിച്ചുകൊടുക്കണം- സിറാജ് ഇബ്രാഹിം സേട്ട്

Web Desk
|
21 April 2022 8:03 PM IST

''ഉത്തര്‍പ്രദേശില്‍ യോഗി ആരംഭിച്ച ബുള്‍ഡോസര്‍ രാജ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം പ്രതിഷേധസ്വരം ഉയര്‍ത്തേണ്ടതുണ്ട്.''

ബംഗളൂരു: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ മുസ്‍ലിംകളെ മാത്രം തിരഞ്ഞുപിടിച്ച്, ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കിയ സംഭവം മനുഷ്യാവകാശത്തിനുമേലുള്ള ഹീനമായ കൈയേറ്റമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണം. ഇരകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും പുനര്‍നിര്‍മിച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീടുകള്‍ പൊളിക്കരുതെന്ന സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ചാണ് ബി.ജെ.പി ഭരണകൂടം മുസ്‍ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെത്തി വീടുകളും കടകളും പൊളിച്ചുനീക്കിയത്. ഇതിന് സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്രവും മൗനാനുവാദം നല്‍കുകയായിരുന്നു. കോടതിവിധി പാലിക്കാത്ത നഗരസഭാ അധികൃതര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെട്ടിടം പൊളിക്കുന്നത് സുപ്രീംകോടതി വിലക്കിയിട്ടും തുടര്‍ന്നത് ഗൂഢലക്ഷ്യങ്ങളോടെയാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആരംഭിച്ച ബുള്‍ഡോസര്‍ രാജ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം പ്രതിഷേധസ്വരം ഉയര്‍ത്തേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജ് കാട്ടാളത്തത്തിന് ഇരകളായ മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ജഹാംഗീര്‍പുരിയിലെയും ഇരകള്‍ക്ക് നഷ്ടപ്പെട്ട ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും പുനര്‍നിര്‍മിച്ച് നല്‍കണമെന്നും സിറാജ് ഇബ്രാഹിം സേട്ട് ആവശ്യപ്പെട്ടു.

Summary: Jahangirpuri demolition: Victims' houses and properties should be rebuilt, asks Muslim League national secretary Siraj Ibrahim Set

Similar Posts