< Back
India
ഹിന്ദുത്വ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്ന് സംഘർഷം; ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു
India

ഹിന്ദുത്വ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്ന് സംഘർഷം; ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Web Desk
|
5 April 2025 10:33 PM IST

ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദർ റസ്ദാനാണ് മുസ്‌ലിംകളെ ആക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്

ശ്രീനഗർ: വർഗീയ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേർവായിലാണ് ശനിയാഴ്​ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ നിർത്തിവച്ചത്. ശ്രീ സനാതൻ ധരം സഭ ഭാദേർവ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദർ റസ്ദാനാണ് മുസ്‌ലിംകളെ ആക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

'72 കി ജഗാ 36 ഹൂറൂൺ സേ കാം ചലലേംഗെ (72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ പൊരുത്തപ്പെടും)' എന്ന തലക്കെട്ടോടുകൂടിയുള്ള റീൽസ് ആണ് റസ്ദാൻ പങ്കുവെച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥനയ്ക്കിടെ സുജൂദ് ചെയ്യാൻ പാടുപെടുന്ന വൃദ്ധനും ദുർബലനുമായ ഒരു മുസ്‌ലിം പുരുഷനെ റീലിൽ കാണിക്കുന്നുണ്ട്​.

പോസ്റ്റ് വൈറലായതിനെ തുടർന്ന് അഞ്ജുമാൻ-ഇ-ഇസ്ലാമിയ ഭാദേർവ (എഐബി) എന്ന സംഘടനയുടെ നേതൃത്വത്തിൽ ഭാദേർവയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തി. റസ്ദാനെ അറസ്റ്റ് ചെയ്യാൻ പ്രതിഷേധക്കാർ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു. ജാമിയ മസ്ജിദ് ഭാദേർവയിൽ നിന്ന് ആരംഭിച്ച പ്രതിഷേധം ഭാദേർവ പൊലീസ് സ്റ്റേഷന് പുറത്തെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

ഭാദേർവയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്​ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാർക്കെതിരെ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. ഞങ്ങൾ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലർ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്​’ -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts