< Back
India
kalyan banerjee Mahuva
India

‘40 വർഷത്തെ ദാമ്പത്യം തകർത്ത് 65കാരനെ വിവാഹം കഴിച്ചയാൾ, മഹുവയാണ് സ്ത്രീ വിരുദ്ധ: കടന്നാക്രമിച്ച് കല്യാൺ ബാനർജി

Web Desk
|
30 Jun 2025 9:54 AM IST

ധാര്‍മികത പാലിക്കാത്തതിനു പാര്‍ലമെന്റില്‍നിന്നു പുറത്താക്കപ്പെട്ട എംപിയാണ് തന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നതെന്ന് ബാനർജി പറഞ്ഞു

കൊൽക്കത്ത: സൗത്ത് കൊൽക്കത്ത ലോ കോളേജിൽ നിയമ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പാർട്ടി എംപിമാരായ കല്യാൺ ബാനർജിയും മഹുവ മൊയ്ത്രയും തമ്മിൽ വാക്പോര്. മഹുവക്കെതിരെ വ്യക്തിപരമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ബാനര്‍ജി. മൊയ്ത്രയുടെ സ്ത്രീവിരുദ്ധനെന്ന ആരോപണത്തിനെതിരെ പ്രതികരിച്ച കല്യാൺ ഒരു കുടുംബം തകര്‍ത്തുകൊണ്ടാണ് മഹുവ 65കാരനെ വിവാഹം കഴിച്ചതെന്ന് പരിഹസിച്ചു.

ധാര്‍മികത പാലിക്കാത്തതിനു പാര്‍ലമെന്‍റിൽ നിന്നു പുറത്താക്കപ്പെട്ട എംപിയാണ് തന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നതെന്ന് ബാനർജി പറഞ്ഞു. മഹുവയാണ് ഏറ്റവും വലിയ സ്ത്രീവിരുദ്ധ. സ്വന്തം ഭാവി എങ്ങനെ സുരക്ഷിതമാക്കണമെന്നും പണം എങ്ങനെയുണ്ടാക്കണം എന്നും മാത്രമാണ് മഹുവയ്ക്ക് അറിയാവുന്നതെന്നും കല്യാൺ ബാനർജി ആരോപിച്ചു. ''മധുവിധുവിന് ശേഷം ഒരു മാസവും 15 ദിവസവും കഴിഞ്ഞ് മഹുവ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

‘‘മധുവിധുവിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മഹുവ, എന്നോട് കലഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഞാന്‍ സ്ത്രീവിരുദ്ധനാണെന്ന്. അവർ പറയുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വന്നതിനു ശേഷം അവര്‍ എന്നോട് വഴക്കിടാൻ തുടങ്ങിയിരിക്കുന്നു! സ്ത്രീ വിരുദ്ധനാണെന്ന് എന്നെ കുറ്റപ്പെടുത്തുന്നു. അതു പറയാൻ ആരാണവര്‍. 40 വർഷത്തെ ദാമ്പത്യം തകർത്ത് 65 വയസുള്ള ഒരാളെ വിവാഹം കഴിച്ചു. ആ സ്ത്രീയെ അവര്‍ വേദനിപ്പിച്ചില്ലേ?" ബാനർജി ചോദിച്ചു.

അടുത്തിടെയായിരുന്നു ബിജെഡി നേതാവ് പിനാകി മിശ്രയുടെയും മഹുവയുടെയും വിവാഹം. ഇതു പരാമർശിച്ചായിരുന്നു കല്യാൺ ബാനർജിയുടെ പ്രസ്താവന. ബംഗാളില്‍ നിയമവിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചതിനാണ് കല്യാൺ മഹുവക്കെതിരെ ആഞ്ഞടിച്ചത്. കേസുമായി ബന്ധപ്പെട്ട് കല്യാൺ ബാനർജിയുടെയും എംഎൽഎ മദൻ മിത്രയുടെയും വിവാദ പരാമർശങ്ങളെയും മഹുവ വിമർശിച്ചിരുന്നു. നിയമ വിദ്യാർഥിനി കോളേജിൽ ഒറ്റയ്ക്ക് പോയില്ലായിരുന്നെങ്കിൽ ആ വിധി ഒഴിവാക്കാമായിരുന്നുവെന്നാണ് മദൻ മിത്ര പറഞ്ഞത്.

ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന കല്യാൺ ബാനർജിയുടെ പ്രസ്താവനയും വിവാദമായിരുന്നു. എല്ലാ പാർട്ടികളിലും സ്ത്രീവിരുദ്ധത നിലനിൽക്കുന്നുണ്ടെന്നായിരുന്നു മഹുവയുടെ പ്രതികരണം. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടന സ്വന്തം നേതാക്കളുടെ അശ്ലീല പരാമർശങ്ങളെ അപലപിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കല്യാൺ ബാനർജിയും മദൻ മിത്രയും നടത്തിയ പ്രസ്താവനകൾ അവരുടെ വ്യക്തിപരമായ നിലയിലാണെന്നും അവ പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസും പ്രസ്താവന ഇറക്കിയിരുന്നു.

Similar Posts