< Back
India
dengue cases
India

ഡെങ്കിപ്പനി വര്‍ധിക്കുന്നു; പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക

Web Desk
|
3 Sept 2024 6:10 PM IST

ഈ വർഷം ഇതുവരെ 25000 ത്തിലധികം ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്

ബംഗളൂരു: ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡെങ്കി കേസുകൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ വർഷം ഇതുവരെ 25000 ത്തിലധികം ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൂടുതൽപേരിലേക്ക് രോ​ഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ.

കൊതുക് പ്രജനന കേന്ദ്രങ്ങൾ തടയുന്നതിനായി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചു. കെട്ടിട ഉടമകൾ, നടത്തിപ്പുകാർ, താമസക്കാർ എന്നിവരെല്ലാം കൃത്യമായി കൊതുക് ഉറവിട നശീകരണം നടത്തണം. അല്ലാത്തപക്ഷം ഇവരിൽനിന്ന് പിഴ ഈടാക്കും. വാട്ടർ ടാങ്കുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങി എല്ലായിടത്തും കൊതുക് പ്രജനന നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം. വെള്ളസംഭരണികൾ സുരക്ഷിതമായി മൂടിവെക്കണം. നിയമലംഘനം പരിശോധിക്കുന്നതിനായി പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തി.

നിയമം ലംഘിക്കുന്ന നഗരങ്ങളിലുള്ള വീടുകൾക്ക് 400 രൂപ മുതലാണ് പിഴ ഇടാക്കുക. ഗ്രാമങ്ങളിൽ ഇത് 200 രൂപയിലാണ് ആരംഭിക്കുന്നത്. വ്യവസായിക സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നഗരത്തിൽ 1000 രൂപയും ഗ്രാമങ്ങളിൽ 500 രൂപയുമാണ്. നിർമാണ സ്ഥലങ്ങൾ, ഒഴിഞ്ഞ ഇടങ്ങൾ എന്നിവയ്ക്ക് നഗരപ്രദേശത്ത് 2000 രൂപയാണ് പിഴ, ഗ്രാമ പ്രദേശത്ത് 1000 രൂപയും.

അതേസമയം പകർച്ചവ്യാധി നിയന്ത്രണ ചട്ടപ്രകാരം ഡെങ്കിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതോടെ എല്ലാ ആശുപത്രികളിലും 10 കിടക്കകൾ ഡെങ്കി രോഗികൾക്കായി മാറ്റിവെക്കും.

Similar Posts