
Photo| PTI
കരൂര്‍ ദുരന്തം; പ്രത്യേക സംഘം അന്വേഷിക്കും,നാമക്കലിൽ വിജയിനെതിരെ പോസ്റ്ററുകൾ
|അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകി
കരൂര്‍: കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ അപകടം പ്രത്യേക സംഘം അന്വേഷിക്കും . എഎസ്‍പി പ്രേമാനന്ദന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക . അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകി.
അതേസമയം കരൂറിൽ വിജയ്‍യുടെ റാലിക്കിടെയുണ്ടായ അപകടത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഹരജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ. വിജയ്ക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഡിഎംകെയുടെ നിലപാട്.
നാമക്കലിൽ വിദ്യാർഥി സംഘടനകളുടെ പേരിൽ വിജയ് ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ കരൂരിലെ അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലെത്തും.
അതിനിടെ വിജയിന് കരൂറിലേക്ക് പോകാനുള്ള അനുമതി പൊലീസ് നിഷേധിച്ചെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ടിവികെ സ്ഥിരീകരിച്ചിട്ടില്ല.