< Back
India
Pahalgam terror attack
India

ജമ്മുകശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി, സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്

Web Desk
|
23 April 2025 6:15 AM IST

പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഭീകരാക്രമണം നടന്ന സ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും അമിത് ഷാ ഇന്ന് സന്ദർശിച്ചേക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് പുറത്ത് വരുന്ന വിവരം. സൗദിയിൽ നിന്നും മടങ്ങിയെത്തിയ ഉടൻ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭായോഗം ചേരും. പ്രധാനമന്ത്രി പഹൽഗാം സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഇന്നലെ ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്.ഒരു മലയാളിയും കൊല്ലപ്പെട്ടിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.

Similar Posts