< Back
India
Not alienate innocent people in Kashmir says Mehbooba Mufti
India

കശ്മീരിൽ മെഹ്ബൂബ മുഫ്തി അടക്കമുള്ള നേതാക്കൾ വീട്ടുതടങ്കലിൽ

Web Desk
|
18 Sept 2025 6:32 PM IST

പ്രൊഫ. അബ്ദുൽഗനി ഭട്ടിന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ സോപാർ സന്ദർശിക്കാനിരിക്കെയാണ് നടപടി

ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്തിയടക്കം ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായി പരാതി. പ്രൊഫ. അബ്ദുൽഗനി ഭട്ടിന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ സോപാർ സന്ദർശിക്കാനിരിക്കെയാണ് നടപടി. ദീർഘനാളത്തെ അസുഖത്തിന് ശേഷമാണ് സോപാറിലെ വസതിയിൽ വെച്ച് ഭട്ട് അന്തരിച്ചത്. കശ്മീരിലെ കഠിനവും ജനാധിപത്യ വിരുദ്ധവുമായ യാഥാർഥ്യമാണ് ഇത് തുറന്നു കാട്ടുന്നതെന്ന് മെഹ്ബൂബ എക്സിൽ കുറിച്ചു.

ഹസ്റത്ബാൽ ദർഗയിൽ പെട്ടെന്നുണ്ടായ ജനരോഷം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം സത്യങ്ങളെ ബിജെപി മനപ്പൂർവം അവഗണിക്കാൻ ശ്രമിക്കുകയാണെന്നും മുഫ്തി പറഞ്ഞു. കശ്മീരിൽ സമാധാനം കൊണ്ടുവരാൻ ബിജെപിക്ക് യാതൊരു താത്പര്യവുമില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ രാഷ്ട്രീയ നേട്ടത്തിനായി കശ്മീരിനെ ഉപയോഗിക്കുകയാണ്. ഇത്തരം ദോഷകരമായ സമീപനം നിരുത്തരവാദപരവും അപകടവും അപലപനീയവുമാണെന്നും മുഫ്തി കുറ്റപ്പെടുത്തി.

പീപ്പിൾസ് കോൺഫറൻസ് നേതാവും ഹന്ത്വാര എംഎൽഎയുമായ സജ്ജാത് ലോണും ഹുറിയത്ത് നേതാവ് മിർവായീസ് ഉമർ ഫാറൂഖും തങ്ങൾ വീട്ടുതടങ്കലിലാണെന്ന് പറഞ്ഞ് രംഗത്തെത്തി. സോപാറിലേക്ക് പോകുന്നത് തടയാനാണ് ഈ നടപടിയെന്നും അവർ പറഞ്ഞു.

Similar Posts