
മുതിർന്ന ജെഡിയു നേതാവ് കെ.സി ത്യാഗി പാർട്ടി വിട്ടു, തീരുമാനം നിതീഷ് കുമാറിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ
|ഉത്തർപ്രദേശ് രാഷ്ട്രീയമാണ് ത്യാഗിയുടെ അടുത്ത ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ
പറ്റ്ന: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷൻ നിതീഷ് കുമാർ വിജയിച്ചതിന് പിന്നാലെ മുതിർന്ന നേതാവ് കെ.സി ത്യാഗി ജനതാദൾ യുണൈറ്റഡിൽ (ജെഡിയു) നിന്ന് രാജിവെച്ചു. അടുത്ത നീക്കം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു പാര്‍ട്ടിയില്‍ ചേരുമോ അതോ സ്വന്തം നിലയ്ക്ക് പാര്‍ട്ടി രൂപീകരിക്കുമോ എന്നതിലൊന്നും അദ്ദേഹം അഭിപ്രായം പറഞ്ഞിട്ടില്ല.
ത്യാഗി ഇനി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. പുതിയ മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനിച്ചതിന് പിന്നാലെയാണ് അംഗത്വം പുതുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. എന്നിരുന്നാലും, കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപീകരണം മുതല്‍ പാര്‍ട്ടിയോടൊപ്പമുള്ള നേതാവാണ് ത്യാഗി. ചീഫ് ജനറൽ സെക്രട്ടറി, മുഖ്യ വക്താവ്, രാഷ്ട്രീയ ഉപദേഷ്ടാവ് തുടങ്ങിയ പ്രധാന സംഘടനാ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ശരദ് യാദവ്, നിതീഷ് കുമാർ തുടങ്ങിയ നേതാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ച പാർട്ടിയുമായുള്ള തന്റെ ദീർഘകാല ബന്ധത്തെയും അദ്ദേഹം അനുസ്മരിച്ചു. സ്ഥാനമൊഴിഞ്ഞെങ്കിലും, ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി തന്റെ സഹപ്രവർത്തകനായ നിതീഷ് കുമാറിനോടുള്ള വ്യക്തിപരമായ ബഹുമാനത്തിന് യാതൊരു മാറ്റവുമില്ലെന്നും ത്യാഗി വ്യക്തമാക്കി.