< Back
India
Khan Saumitra of BJP Wins in Bishnupur
India

പരസ്പരം വാക്കേറ്റം നടത്തി മത്സരിച്ചത് മുൻദമ്പതിമാർ; കനത്ത പോരാട്ടത്തിനൊടുവിൽ ബിഷ്ണുപൂരിൽ സംഭവിച്ചത്...

Web Desk
|
4 Jun 2024 11:55 PM IST

ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റിംഗ് എംപിയുടെ മുൻ ഭാര്യയെ ഇറക്കി പോരാട്ടം കനപ്പിക്കുകയായിരുന്നു ടിഎംസി

ബിഷ്ണുപൂർ: ബിഷ്ണുപൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കഥ ഓർമയില്ലേ? വേർപിരിഞ്ഞ ദമ്പതിമാർ പരസ്പരം മത്സരിച്ച കഥ?

രാഷ്ട്രീയതലത്തിൽ ഏറെ ചർച്ചയായ ഈ പോരാട്ടത്തിനും പരിസമാപ്തിയായെന്ന് പ്രത്യേകം പറയേണ്ടല്ലോ... കടുത്ത മത്സരത്തിനൊടുവിൽ ദമ്പതികളിൽ ബിജെപി സ്ഥാനാർഥി സൗമിത്ര ഖാനാണ് ഇവിടെ വിജയം നേടിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു സൗമിത്രയുടെ മുൻ ഭാര്യ സുജാതയുടെ അങ്കം. മാറിയും മറിഞ്ഞും ആശങ്കകൾ സൃഷ്ടിച്ച മത്സരത്തിനൊടുവിൽ സൗമിത്ര മണ്ഡലം പിടിക്കുകയായിരുന്നു.

അധികം സംഭവവികാസങ്ങളുണ്ടാകാൻ സാധ്യതയില്ലാത്ത ഈ പശ്ചിമ ബംഗാൾ മണ്ഡലം ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചതിന് പ്രധാന കാരണവും മണ്ഡലത്തിലെ സ്ഥാനാർഥിത്വമായിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റിംഗ് എംപിയുടെ മുൻ ഭാര്യയെ ഇറക്കി പോരാട്ടം കനപ്പിക്കുകയായിരുന്നു ടിഎംസി.

2019ൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മണ്ഡലത്തിൽ പ്രവേശിക്കാൻ സൗമിത്രക്ക് വിലക്കേർപ്പെടുത്തിയപ്പോൾ സുജാതയായിരുന്നു ഭർത്താവിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. അന്ന് ഒരു റാലിയിൽ പോലും നേരിട്ട് പങ്കെടുക്കാതെ മുക്കാൽ ലക്ഷം വോട്ടിന് സൗമിത്ര വിജയക്കൊടി പാറി. തന്റെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് സുജാതയ്ക്കാണെന്നായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ സൗമിത്രയുടെ പ്രഖ്യാപനം.

ഇതിന് പിന്നാലെ വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിയുകയാണെന്ന് വെളിപ്പെടുത്തി ഇരുവരും രംഗത്തെത്തി. സുജാത ടിഎംസിയിൽ ചേരുകയും ചെയ്തു. 2021ൽ അരംബാഗ് നിയമസഭാ സീറ്റിൽ മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു. നീണ്ട നാളത്തെ കോടതി നടപടികൾക്കൊടുവിൽ 2023ൽ നിയമപരമായി ഇരുവരും വേർപിരിഞ്ഞു.

സൗമിത്രയ്ക്ക് പ്രാദേശികമായ പ്രശ്നങ്ങളിൽ ഒരു ശ്രദ്ധയും ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സുജാത ആഞ്ഞടിച്ചത്. അടിക്കടി പാർട്ടി മാറ്റുന്നയാൾക്ക് എന്തെങ്കിലും മൂല്യങ്ങളുണ്ടോ എന്നായിരുന്നു സുജാതയുടെ ചോദ്യം.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ സുജാത പണ്ട് ദുർമന്ത്രവാദിനി എന്ന് വിളിച്ചത് ഓർമിപ്പിച്ചാണ് സൗമിത്ര ഇതിന് മറുപടി നൽകിയത്.

ഒരുകാലത്ത് ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമായിരുന്നു ബിഷ്ണുപൂർ.1971 മുതൽ 2014 വരെ 11 തവണയാണ് സിപിഎം ഇവിടെ സീറ്റ് നിലനിർത്തിയത്. എന്നാൽ 2014ൽ, അന്ന് കോടൂൽപൂരിലെ കോൺഗ്രസ് എംഎൽഎ ആയിരുന്ന സൗമിത്ര ടിഎംസി സ്ഥാനാർഥി ആയി മത്സരിച്ച് 45ശതമാനത്തിലധികം വോട്ടുകൾ കരസ്ഥമാക്കി. 2019ൽ തൃണമൂലിൽ നിന്ന് സൗമിത്ര ബിജെപിയിലെത്തി. 46 ശതമാനം വോട്ടുകളാണ് ഇത്തവണ സൗമിത്രയ്ക്ക് ലഭിച്ചത്.

ഈ സമയം കൊണ്ട് മണ്ഡലത്തിൽ സിപിഎം കൂപ്പുകുത്തിയിരുന്നു. മുക്കുവ സമുദായത്തിൽ നിന്നുള്ള ശീതൾ കയ്ബാത്രയായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ഇവിടെ സിപിഎം സ്ഥാനാർഥി.

Similar Posts