
'നിൻ്റെ വൃത്തികെട്ട വൃക്ക നൽകി സീറ്റ് ഒപ്പിച്ചു'; ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ
|കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രോഹിണി പോസ്റ്റ് ചെയ്തിരുന്നു
പട്ന: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആർജെഡിയിൽ ഉടലെടുത്ത തർക്കം കൂടുതൽ പ്രതിസന്ധിയിലേക്ക്. ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ ബന്ധുക്കൾക്കെതിരെ പുതിയ ആരോപണങ്ങളായി രംഗത്തെത്തി. 2022 ൽ പിതാവിന് വൃക്ക ദാനം ചെയ്ത ആചാര്യ, തൻ്റെ വൃത്തികെട്ട വൃക്ക അച്ചന് നൽകി തെരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി പറഞ്ഞു. വൃക്ക നൽകി താൻ പണവും സീറ്റും വാങ്ങി. തന്നെ പോലെ ഒരു മകളോ സഹോദരിയോ ഒരു വീട്ടിലും ജനിക്കാതെ ഇരിക്കട്ടെ എന്നാണ് പറയുന്നത്. തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തത് കൊണ്ടാണ് അപമാനം നേരിട്ടത് എന്നും രോഹിണി.
ഭർത്താവിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വൃക്ക ഉപയോഗിച്ച് അച്ഛനെ രക്ഷിക്കാൻ തീരുമാനിച്ചത് ഒരു പാപം ആണെന്നും ആചാര്യ പറഞ്ഞു.
വൃക്ക ദാനം ചെയ്യുമ്പോൾ തന്റെ ഭർത്താവിൽ നിന്നോ ഭർതൃ മാതാവിൽ നിന്നോ അനുവാദം വാങ്ങാതിരുന്നത് വലിയൊരു പാപമായി മാറി. തന്റെ ദൈവമായ അച്ഛനെ രക്ഷിക്കാൻ താൻ അത് ചെയ്തു, ഇന്ന് അത് വൃത്തികെട്ടതായി. നിങ്ങളിൽ ഒരിക്കലും ഞാൻ ചെയ്തതുപോലൊരു തെറ്റ് ചെയ്യാതിരിക്കട്ടെ, ഒരു കുടുംബത്തിനും ഒരിക്കലും രോഹിണിയെപ്പോലുള്ള ഒരു മകൾ ഉണ്ടാകാതിരിക്കട്ടെയെന്നും പോസ്റ്റിൽ പറയുന്നു.
കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രോഹിണി പോസ്റ്റ് ചെയ്തിരുന്നു. എല്ലാ കുറ്റവും താൻ ഏറ്റെടുക്കുന്നുവെന്നും സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും പോസ്റ്റിൽ പറയുന്നു. തേജസ്വി യാദവിന്റെ വിശ്വസ്തനാണ് സഞ്ജയ് യാദവ്. ഉത്തർപ്രദേശിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള റമീസ് ആലം തേജസ്വിയുടെ പഴയ സുഹൃത്താണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം, ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്നും ആർജെഡി ടിക്കറ്റിൽ രോഹിണി മത്സരിച്ചിരുന്നു, പക്ഷെ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും ലാലു പ്രസാദ് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ടതിനുശേഷം, മുൻ മന്ത്രി 'ടീം തേജ് പ്രതാപ് യാദവ്' എന്ന ബാനറിൽ ഒരു പുതിയ രാഷ്ട്രീയ വേദി ആരംഭിച്ചു. തുടർന്ന് അദ്ദേഹം ജനശക്തി ജനതാദൾ രൂപീകരിച്ചു. സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും രഘോപൂരിൽ തേജസ്വി യാദവിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തു. എന്നാൽ പാർട്ടിക്ക് സംസ്ഥാനത്തുടനീളം വലിയ പരാജയമാണ് നേരിട്ടത്.