< Back
India
സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ ബി.ജെ.പി ആക്രമണം; മോദിയെ കാണാന്‍ ഒരുങ്ങി ഇടതുമുന്നണി
India

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ ബി.ജെ.പി ആക്രമണം; മോദിയെ കാണാന്‍ ഒരുങ്ങി ഇടതുമുന്നണി

ijas
|
27 Jun 2021 7:14 PM IST

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ത്രിപുരയില്‍ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തി അക്രമത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ ഭരണകക്ഷിയായ ബി.ജെ.പിയുടെ ആക്രമണത്തില്‍ പ്രധാനമന്ത്രി മോദിയെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കാണാനൊരുങ്ങി ഇടതുമുന്നണി. സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബും അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് ഭരണകക്ഷിയായ ബി.ജെ.പിയുടെ കളിപ്പാവയായെന്നും ആക്രമകാരികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മണിക് സര്‍ക്കാര്‍ ആരോപിച്ചു. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെയും ഗവര്‍ണര്‍ രമേശ് ബെയ്സിനെയും സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതവസാനിപ്പിക്കാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയെങ്കിലും അതെല്ലാം പാഴ് വാക്കായതായി മണിക് സര്‍ക്കാര്‍ പറഞ്ഞു.

2019 ജൂണ്‍ 28 മുതല്‍ 2021 ജൂണ്‍ 25 വരെയുള്ള രണ്ട് വര്‍ഷ കാലയളവില്‍ ഒമ്പത് ആള്‍ക്കൂട്ട കൊലപാതകങ്ങളും കസ്റ്റഡി കൊലപാതകങ്ങളും സംസ്ഥാനത്ത് നടന്നതായും ഇത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ഗവര്‍ണറെ കണ്ട് കാര്യം ബോധിപ്പിച്ചതിന് ശേഷവും സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് 60ല്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ത്രിപുരയില്‍ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തി അക്രമത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

Related Tags :
Similar Posts