< Back
India
എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കട്ടെ: ഇന്ധന വില വർധനവിൽ കേന്ദ്രത്തെ പരിഹസിച്ച് സുപ്രിയ സുലെ
India

'എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കട്ടെ': ഇന്ധന വില വർധനവിൽ കേന്ദ്രത്തെ പരിഹസിച്ച് സുപ്രിയ സുലെ

Web Desk
|
23 March 2022 5:41 PM IST

തെരഞ്ഞെടുപ്പുകൾക്ക് മാത്രമേ ഇന്ധന വിലക്കയറ്റം തടയാന്‍ കഴിയൂവെന്ന് എംപി

ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് എന്‍സിപി എംപി സുപ്രിയ സുലെ. തെരഞ്ഞെടുപ്പുകൾക്ക് മാത്രമേ ഇന്ധന വിലക്കയറ്റം തടയാന്‍ കഴിയൂ. പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കാതിരിക്കാൻ എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും സുപ്രിയ സുലെ ലോക്സഭയിൽ പറഞ്ഞു.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില വര്‍‌ധിപ്പിച്ചത്. ഇന്ധനവിലയും പാചകവാതക വിലയും വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭയില്‍ നിന്ന് ഇന്നും ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി, ഇടതുപാർട്ടി എംപിമാരാണ് സഭ ബഹിഷ്കരിച്ചത്. എംപിമാർ പാർലമെൻറിന് പുറത്തുള്ള ഗാന്ധി പ്രതിമക്ക് സമീപം ധർണ നടത്തി.

കേരളത്തിൽ നിന്നുള്ള എംപിമാർ ഇന്ധന വിലക്കയറ്റത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. രാജ്യസഭയിൽ നൽകിയ നോട്ടീസ് ചെയർമാൻ എം വെങ്കയ്യ നായിഡു തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധമുയർത്തി.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വര്‍ധനവ് തുടങ്ങിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. എന്നാല്‍ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നെന്നും ഇതാണ് ഇന്ത്യൻ വിപണിയില്‍ പ്രതിഫലിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

ഇന്ന് പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ത്യ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണ ഇറക്കുമതിയിലും ഉപഭോഗത്തിലും ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.



Similar Posts