< Back
India
Madhya Pradesh school disallows student entry over tilak
India

കുറി തൊട്ടുവന്ന വിദ്യാർഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി; വിവാദമായതോടെ മാപ്പ് പറഞ്ഞ് സ്കൂള്‍ അധികൃതർ

Web Desk
|
11 July 2023 10:38 AM IST

രക്ഷിതാക്കളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ

ഭോപ്പാൽ: മധ്യപ്രദേശിൽ കുറി തൊട്ട് സ്‌കൂളിൽ വന്ന രണ്ട് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഇൻഡോറിലെ ശ്രീ ബാലവിജ്ഞാൻ ശിശുവിഹാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. വിദ്യാർഥികളെ അധ്യാപകർ ശിക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. കുറിയണിഞ്ഞ് സ്‌കൂളിൽ വരുന്നത് ആവർത്തിച്ചാൽ ടി.സി തന്ന് സ്‌കൂളിൽ നിന്ന് പറഞ്ഞയക്കുമെന്ന് അധ്യാപകർ പറഞ്ഞെന്നും വിദ്യാർഥികൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

അധ്യാപകർ വിദ്യാർഥികളോട് കയർക്കുന്നതിൻെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ ബന്ധുക്കൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മംഗളേഷ് വ്യാസ് സ്‌കൂളിനോട് വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സ്‌കൂൾ പ്രിൻസിപ്പൽ സംഭവത്തില്‍ മാപ്പു ചോദിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ ഉറപ്പുനൽകി.

'മാനേജ്മെന്റിനോട് സ്‌കൂളിൽ മത സൗഹാർദം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളിൽ അച്ചടക്കം പാലിക്കുന്നതിന്, ഒരേ യൂണിഫോം ധരിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടാം. എന്നാൽ ഒരു വിദ്യാർഥി തന്റെ ജന്മദിനത്തിലോ ആരാധനയ്ക്ക് ശേഷമോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരത്തിലോ തിലകം ചാർത്തി സ്‌കൂളിൽ വന്നാൽ, അതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരിക്കാനോ അത് മായ്ക്കാനോ ആവശ്യപ്പെടാനാവില്ലെന്നും വിദ്യാഭ്യാസ ഓഫീസർ മംഗളേഷ് വ്യാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Similar Posts