< Back
India
ക്ഷേത്രത്തിലെ പണം ദൈവത്തിന്റേത്, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ളതല്ല : മദ്രാസ് ഹൈക്കോടതി
India

'ക്ഷേത്രത്തിലെ പണം ദൈവത്തിന്റേത്, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ളതല്ല' : മദ്രാസ് ഹൈക്കോടതി

Web Desk
|
29 Aug 2025 4:33 PM IST

ക്ഷേത്രഫണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി

ചെന്നൈ: ക്ഷേത്രഫണ്ടുകള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങളും ഹാളും നിര്‍മിക്കാന്‍ അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് ബെഞ്ച് റദ്ദാക്കി. ക്ഷേത്രത്തിലെ പണം പൊതുമുതലായോ സര്‍ക്കാര്‍ പണമായോ കണക്കാക്കാനാവില്ലെന്നാണ് കോടതി വിധി. ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് ജി . അരുള്‍ മുരുഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

'ക്ഷേത്രത്തിന് സമര്‍പ്പിക്കുന്ന പണവും സ്വത്തുക്കളും ദൈവത്തിന്റേതാണ്. ദൈവമാണ് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍', കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളല്ല. അവയുടെ ഫണ്ടുകള്‍ ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ & സിഇ) നിയമത്തിലെ വിവിധ വകുപ്പുകളില്‍ വിവരിച്ചിരിക്കുന്ന നിയമപരമായ ഉദ്ദേശ്യങ്ങള്‍ക്കുള്ളില്‍ തന്നെയായിരിക്കണമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഹിന്ദു മത സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ഈ നിയമം സര്‍ക്കാരിന് അധികാരം നല്‍കുമ്പോള്‍, ക്ഷേത്ര ഫണ്ട് ഭക്തരോ ദാതാക്കളോ ഉദ്ദേശിച്ച മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് സംസ്ഥാനം ഉറപ്പാക്കണം. അത്തരം സംഭാവനകള്‍ ക്ഷേത്ര ഉത്സവങ്ങള്‍, പരിപാലനം അല്ലെങ്കില്‍ ക്ഷേത്രങ്ങളുടെ വികസനം എന്നിവയ്ക്കാണ് നല്‍കേണ്ടത്, മതേതര പ്രവര്‍ത്തനങ്ങള്‍ക്കല്ലെന്നും കോടതി പറഞ്ഞു.

'ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള സര്‍ക്കാരിന്റെ ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ല, ഇത് ഹിന്ദുക്കളുടെ ഇഷ്ട മതം പ്രഖ്യാപിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനത്തിന് കാരണമാകും,' ബെഞ്ച് നിരീക്ഷിച്ചു.

80 കോടി രൂപ ചെലവില്‍ 27 ക്ഷേത്രങ്ങളില്‍ വിവാഹ മണ്ഡപങ്ങള്‍ നിര്‍മ്മിക്കുമെന്ന് എച്ച്ആര്‍ & സിഇ മന്ത്രി പി.കെ ശേഖര്‍ ബാബു നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി, ക്ഷേത്ര ഫണ്ട് ഇങ്ങനെ വകമാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.

Similar Posts