< Back
India
Mahua Moitra
India

വഖഫ് ബിൽ ലോക്‌സഭ പാസാക്കിയത് 'ഇന്ത്യൻ മതേതര ജനാധിപത്യത്തിലെ കറുത്ത ദിനം'; മഹുവ മൊയ്ത്ര

Web Desk
|
3 April 2025 9:57 AM IST

''ഇവിടെ വെറും അമ്പത് വോട്ടുകളുടെ വ്യത്യാസമേയുള്ളൂ''

ഡൽഹി: വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിനെ 'ഇന്ത്യയുടെ മതേതര ജനാധിപത്യത്തിലെ കറുത്ത ദിനം'എന്ന് വിശേഷിപ്പ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബിൽ പാസാക്കിയത് അന്യായമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

"ഇവിടെ വെറും അമ്പത് വോട്ടുകളുടെ വ്യത്യാസമേയുള്ളൂ, അപ്പോൾ ഈ ബിൽ എത്രത്തോളം ജനവിരുദ്ധവും പൊതുജനങ്ങളുടെ തീരുമാനത്തിന് വിരുദ്ധവുമാണെന്ന് നിങ്ങൾ മനസിലാക്കൂ. പാർട്ടി വിപ്പും രണ്ട് സഖ്യകക്ഷികളും കാരണം മാത്രമാണ് അവര്‍ക്ക് കഷ്ടിച്ച് കടന്നുപോകാൻ സാധിച്ചത്. ഇന്ത്യയുടെ മതേതര ജനാധിപത്യത്തിൽ ഇത് വളരെ ഇരുണ്ട ദിവസമാണ്, ഇവിടെ സർക്കാർ അന്യായവും മൗലികാവകാശങ്ങൾക്ക് വിരുദ്ധവുമായ ഒരു ബിൽ കൊണ്ടുവന്നിരിക്കുന്നു.ഭേദഗതികൾ മുസ്‍ലിം സമൂഹത്തിൽ വളരെ ഭയാനകമായ ഫലമുണ്ടാക്കും '' മഹുവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ഭരണഘടനയെ അവഗണിച്ചുകൊണ്ടാണ് വഖഫ് ഭേദഗതി ബിൽ പാസാക്കിയതെന്ന് സമാജ്‌വാദി പാർട്ടി എംപി മൊഹീബുള്ള നദ്‌വി പറഞ്ഞു. "ഇതിലും മോശമായ ഒരു നിയമം ഈ രാജ്യത്തെ മുസ്‍ലിംകൾക്കായി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഭരണഘടനയെ അവഗണിച്ചുകൊണ്ടാണ് ഈ ബിൽ പാസാക്കിയത്... ഈ ബില്ലിനെക്കുറിച്ച് രാജ്യത്ത് വളരെ ഗുരുതരമായ ചോദ്യങ്ങൾ ഉയരും," നദ്‌വി കൂട്ടിച്ചേര്‍ത്തു.

14 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്.ഇലക്ട്രോണിക് രീതിയിൽ നടന്ന വോട്ടെടുപ്പിലാണ് 288 പേർ അനുകൂലിക്കുകയും 238 പേർ എതിർക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോ, എൻ കെ പ്രേമചന്ദ്രൻ, ഇ. ടി മുഹമ്മദ് ബഷീർ , കെ. രാധകൃഷ്‌ണൻ തുടങ്ങിയവരുടെ ഭേദ​ഗതികൾ ശബ്ദവോട്ടിനിട്ട് തള്ളി.

കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്. ചർച്ചകൾക്ക് ശേഷം നടന്ന മറുപടി പ്രസംഗത്തിൽ റിജിജു വഖഫ്‌ ബൈ യൂസർ വ്യവസ്ഥ ഒഴിവാക്കിയതിനെ ന്യായീകരിച്ചു. രേഖകളില്ലാത്ത വസ്തുവിന്‍റെ ഉടമസ്ഥാവകാശം എങ്ങനെ സ്ഥാപിക്കാൻ ആകുമെന്നും വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് ബില്ലുകളുടെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

Similar Posts