< Back
India
Mamata Banerjee mocked Prime Minister Narendra Modi
India

''ആരെങ്കിലും ധ്യാനത്തിന് ക്യാമറയുമായി പോകുമോ? മോദിക്കെതിരെ പരിഹാസവുമായി മമത ബാനർജി

Web Desk
|
29 May 2024 8:00 PM IST

മോദിയുടെ കന്യാകുമാരി ധ്യാനം സംപ്രേക്ഷണം ചെയ്താൽ മാതൃകാപെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാന പദ്ധതിയില്‍ പരിഹാസവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.''ആർക്കും ധ്യാനത്തിന് പോകാം, ധ്യാനിക്കുമ്പോൾ ആരെങ്കിലും ക്യാമറയും കൊണ്ടുപോകുമോ? മമത ബാനർജി ചോദിച്ചു. ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ബരുയിപൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് ജാദവ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. ധ്യാനത്തിന്റെ പേരിൽ എ.സി റൂമിലിരിക്കാൻ പോകുകയാണെന്ന ആരോപണവും മമത ഉന്നയിച്ചു. അതേസമയം കന്യാകുമാരിയിലേക്ക് പോകാൻ താനും തീരുമാനിച്ചിരുന്നുവെന്നും പിന്നീടാണ് മോദിയുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും മമത പറഞ്ഞു.

ദൈവം അയച്ചതാണെന്ന മോദിയുടെ പരാമർശത്തെയും മമത പരിഹസിച്ചു. ''അയാൾ ദൈവമാണെങ്കിൽ പിന്നെ എന്തിന് ധ്യാനിക്കാൻ പോകണം, മറ്റുള്ളവർ അയാളെയാണ് ധ്യാനിക്കുക''-മമത പറഞ്ഞു. വിഷയത്തിൽ മറ്റുപാർട്ടികളുടെ മൗനത്തെയും മമത ചോദ്യം ചെയ്തു. മോദിയുടെ കന്യാകുമാരി ധ്യാനം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്താൽ മാതൃകാപെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മമത ബാനർജി പറഞ്ഞു.

സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിർമ്മിച്ച വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനാണ് മോദി പദ്ധതിയിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട ക്യാമ്പയിൻ സമാപിച്ചതിന് ശേഷമാണ് മോദി കന്യാകുമാരിയിലേക്ക് പോകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പു നടക്കുമ്പോൾ പ്രധാനമന്ത്രി ധ്യാനത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേയ് 30ന് കന്യാകുമാരിയിലെത്തുന്ന മോദി സ്വാമി വിവേകാനന്ദൻ ധ്യാനനിമഗ്നനായി ഇരുന്ന സ്ഥലത്ത് രണ്ടുദിവസം ധ്യാനത്തിലാകുമെന്നാണ് വിവരം.

Summary- Mamata Banerjee on PM’s Kanniyakumari trip: ‘Who takes camera while meditating?’

Similar Posts