
കുട്ടികളുണ്ടാകാത്തതിനെച്ചൊല്ലി വഴക്ക്; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
|വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മൊറാദാബാദ്: കുട്ടികളുണ്ടാകാത്തതിൽ മനംനൊന്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം സോനക്പൂർ ഫ്ലൈഓവറിനടുത്തുള്ള വനപ്രദേശത്ത് വെച്ച് വിനോദ് (37) ഭാര്യ മംമ്തയെ (35) കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ദമ്പതികൾ വിവാഹിതരായിട്ട് ഒമ്പത് വർഷം കഴിഞ്ഞു, കുട്ടികളുണ്ടാകാത്തതിനെച്ചൊല്ലി പലപ്പോഴും വഴക്ക് നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ഹോളിക്ക് മംമ്തയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞായിരുന്നു വിനോദ് വീട്ടിൽ നിന്ന് ഇറക്കിയത്. പകരം കാട്ടിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് പൊലീസ് വിവരിക്കുന്നത്. ജീവനൊടുക്കെ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
മംമ്തയുടെ മൃതദേഹവും കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.