< Back
India
മംഗളൂരുവില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി
India

മംഗളൂരുവില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Web Desk
|
18 Aug 2025 8:17 PM IST

കടബാധ്യത തീർക്കാൻ, ഭൂമി വിൽപ്പനക്ക് ഭാര്യ തടസ്സം നിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

മംഗളൂരു: ഹെബ്ബാളിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മഹാദേശ്വരനഗറിലെ പാപണ്ണയാണ്(64) ഭാര്യ ഗായത്രിയെ (54) കൊലപ്പെടുത്തിയത്. വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കടബാധ്യത തീർക്കാൻ, ഭൂമി വിൽപ്പനക്ക് ഭാര്യ തടസ്സം നിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു പപ്പണ്ണ. ഇതിനായി തന്റെ തലയിണക്കടിയിൽ വെട്ടുകത്തി ഒളിപ്പിച്ചു വെച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്ഥലങ്ങൾ വാങ്ങി വീടുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പാപണ്ണക്ക് ഇടപാടുകളിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. ഗായത്രിയുടെ പേരിലുള്ള സ്വത്ത് രേഖകളിൽ ഒപ്പിട്ടു നൽകാൻ സമ്മർദം ചെലുത്തി. എന്നാൽ മക്കൾ എതിർത്തതിനാൽ അവർ വിസമ്മതിച്ചു. ഈ വിഷയത്തിൽ കുടുംബവുമായി പതിവായി വഴക്കുണ്ടാക്കിയിരുന്നു.

കുട്ടികൾ വീട്ടിലില്ലാത്ത സമയത്താണ് ഗായത്രിയെ വെട്ടിയത്. തലയിലും നെഞ്ചിലും വയറ്റിലും ഒന്നിലധികം തവണ വെട്ടി. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗായത്രിയെയാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അവൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പപ്പണ്ണ ഉടൻ വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി ഹാജരാകുകയായിരുന്നു.

ഗായത്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.


Similar Posts