< Back
India
സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
India

സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും

Web Desk
|
9 Jun 2025 8:13 AM IST

അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്

ഇംഫാൽ: സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.

വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശമുണ്ട്. മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് സംഘർഷം തുടങ്ങിയത്. അതിനിടെ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാർ റോഡുകൾക്ക് നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിച്ചു. വിമാനത്താവളത്തിന്റെ കവാടം പ്രതിഷേധക്കാർ ഘരാവോ ചെയ്തു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 25 എംഎൽഎമാരും ഒരു എംപിയുമാണ് ഗവർണർ അജയ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തിയത്.

2023 മെയ് മുതൽ മണിപ്പൂരിൽ മെയ്‌തെയ്-കുകി വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം നടക്കുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. സംഘർഷത്തിൽ ഇതുവരെ 260-ൽ കൂടുതൽ ആളുകൾ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Similar Posts