< Back
India
കണ്ടെത്തിയത്​ രണ്ട്​ സ്​ഥലങ്ങൾ; മൻമോഹൻ സിങ്ങിന് സ്മാരകം ഉടൻ
India

കണ്ടെത്തിയത്​ രണ്ട്​ സ്​ഥലങ്ങൾ; മൻമോഹൻ സിങ്ങിന് സ്മാരകം ഉടൻ

Web Desk
|
5 Jan 2025 12:16 PM IST

മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയ നരസിംഹ റാവുവിന്റെയോ മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെയോ സ്മാരകത്തിനടുത്തായിരിക്കും പുതിയ സ്മാരകം നിർമിക്കുക

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അന്ത്യവിശ്രമത്തിനായി ഇടം കണ്ടെത്തി കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും സ്മാരകം നിലനിൽക്കുന്ന രാഷ്ട്രീയ സ്മൃതിയിൽ രണ്ട് ഭൂമിയാണ് ഡോ മൻമോഹൻ സിങ്ങിന് അന്ത്യവിശ്രമമൊരുക്കാൻ കണ്ടെത്തിയിരിക്കുന്നത്. ഭവന -നഗരവികസന വകുപ് മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചു . അവർ എത്തി പരിശോധിച്ച ശേഷം ഒരെണ്ണം തിരഞ്ഞെടുത്താൽ സ്മാരക നിർമാണത്തിനുള്ള തുടക്കമാകും. കുടുംബാംഗങ്ങൾ എത്തിയാൽ ഭൂമി കാണിച്ചു നൽകാനായി രണ്ട് ജീവനക്കാരെ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പുൽത്തകിടി വെട്ടി നിരപ്പാക്കി കഴിഞ്ഞു.

മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ സമാധിക്ക് മുൻ വശമാണ് ഒരുസ്ഥലം കണ്ടെത്തിയത്.രണ്ടായിരം ചതുരശ്ര അടിയിലെ ഭൂമിയാണ് മാറ്റിവച്ചിരിക്കുന്നത്. മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ അന്ത്യവിശ്രമഭൂമിക്ക് അരികിലാണ് രണ്ടാമത്തെ സ്ഥലം. ഈ പരിസരത്തു തന്നെയാണ് മുൻ രാഷ്ട്രപതിമാരായ ഗ്യാനി സെയിൽ സിങ്, ശങ്കർ ദയാൽ ശർമ്മ, കെ ആർ നാരായണൻ , മുൻ പ്രധാനമന്ത്രിമാരായ ഐ കെ ഗുജ്‌റാൾ , ചന്ദ്രശേഖർ എന്നിവരുടെ സമാധി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണയ്ക്കായി നിർമിച്ച സദൈവ് അടലും പാർക്കും ഈ പരിസരത്തു തന്നെയാണ്.

മൻമോഹൻസിംഗിന്റെ സംസ്‌കാരവും സ്മാരകവും ഒരിടത്ത് വേണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. വിവാദം ആളികത്തിയതോടെയാണ് സ്മാരകനിർമാണത്തിനുള്ള തയ്യാറെടുപ്പ് മന്ത്രാലയം വേഗത്തിലാക്കിയത്.

മൻമോഹൻ സിംഗിന്റെ കുടുംബാംഗങ്ങളുടെ അനുമതി കിട്ടിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ട്രസ്റ്റ് രൂപീകരിച്ചു സ്മാരകം നിർമാണത്തിനുള്ള നടപടി ആരംഭിക്കും.

വാർത്ത കാണാം-

Similar Posts