< Back
India
modi and stalin
India

മോദിയെ വേദിയിലിരുത്തി, കേന്ദ്രത്തെ ഒൺറിയ അരസ് എന്നു വിശേഷിപ്പിച്ച് സ്റ്റാലിൻ

Web Desk
|
9 April 2023 9:47 AM IST

ഹൈദരാബാദിൽ നിന്ന് ചെന്നൈയിലെത്തിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി കേന്ദ്രസർക്കാറിനെ ഒൺറിയ അരസ് (യൂണിയൻ സർക്കാർ) എന്നു വിശേഷിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍‌. ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് ട്രയിൻ സർവീസ് ഉദ്ഘാടന വേളയിലായിരുന്നു സ്റ്റാലിന്റെ പ്രസംഗം. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം സംരക്ഷിക്കാൻ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മധ്യ അരസ് (സെൻട്രൽ ഗവൺമെന്റ്) എന്ന പ്രയോഗത്തിന് പകരമായാണ് സ്റ്റാലിൻ ഒൺറിയ അരസ് (യൂണിയൻ ഗവൺമെന്റ്) എന്ന പദം ഉപയോഗിച്ചത്. നേരത്തെ, തമിഴ്‌നാടിന്റെ ഔദ്യോഗിക രേഖകളിലും കത്തിടപാടുകളിലും ഈ പദം ഉപയോഗിക്കാൻ ഡിഎംകെ സർക്കാർ തീരുമാനിച്ചിരുന്നു. പാഠപുസ്തകങ്ങളിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്. ഒൺറിയ അരസ് പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് ഗവർണർ ആർഎൻ രവി നേരത്തെ നിലപാടെടുത്തിരുന്നു. ഗവർണറെ കൂടി വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്റെ പ്രസംഗം.



ഹൈദരാബാദിൽ നിന്ന് ചെന്നൈയിലെത്തിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്. മുഖ്യമന്ത്രി സ്റ്റാലിനും ഗവർണർ രവിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നേരത്തെ, മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു എത്തിയിരുന്നില്ല.

തമിഴ്‌നാട്ടിൽ 5200 കോടി രൂപയുടെ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. 2.2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1260 കോടി രൂപ ചെലവഴിച്ച് നിർമിച്ച ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനലും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. അതിനിടെ, സന്ദർശനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മോദി ഗോ ബാക്ക് എന്നെഴുതിയ ഹൈഡ്രജൻ ബലൂണുകളും വിവിധയിടങ്ങളിൽ പറപ്പിച്ചിരുന്നു.





Related Tags :
Similar Posts