< Back
India
ഭരണത്തിൽ മുസ്‌ലിംകൾക്ക് ആനുപാതിക പങ്കാളിത്തം ആവശ്യപ്പെട്ട് മധുരയിൽ കൂറ്റൻ റാലിയുമായി എംഎംകെ
India

ഭരണത്തിൽ മുസ്‌ലിംകൾക്ക് ആനുപാതിക പങ്കാളിത്തം ആവശ്യപ്പെട്ട് മധുരയിൽ കൂറ്റൻ റാലിയുമായി എംഎംകെ

Web Desk
|
10 July 2025 12:29 PM IST

നിലവിലെ കണക്കുകൾ മുസ്‌ലിം പ്രാതിനിധ്യത്തിലെ വലിയ വിടവ് വെളിപ്പെടുത്തുന്നു. രാജ്യവ്യാപകമായി 4,123 എംഎൽഎമാരിൽ 296 പേർ മാത്രമാണ് മുസ്‌ലിംകൾ. ഇത് 7.18% മാത്രമാണ്. ജനസംഖ്യയിൽ 14% വരുന്ന മുസ്‌ലിംകൾക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാദേശിക ഭരണസ്ഥാപനങ്ങളിലും നടപടിയെടുക്കണമെന്ന് എംഎംകെ ആവശ്യപ്പെട്ടു

മധുര: മുസ്‌ലിം വിഭാഗത്തിന് നിയമനിർമാണ സഭകളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക, 2025-ലെ വഖ്ഫ് (ഭേദഗതി) നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മധുരയിൽ മനിതനേയ മക്കൾ കക്ഷി (എംഎംകെ)യുടെ നേതൃത്വത്തിൽ കൂറ്റൻ റാലി. എംഎംകെ പ്രസിഡന്റും എംഎൽഎയുമായ പ്രൊഫ.ഡോ.എം.എച്ച്.ജവാഹിറുല്ലയുടെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടന്നത്. പിസി പെരുങ്ങയം ജംഗ്ഷൻ മുതൽ വണ്ടിയൂർ ടോൾ പ്ലാസക്ക് സമീപമുള്ള അമ്മ തിടൽ വരെ നീണ്ട നാല് കിലോമീറ്റർ ദൈർഘ്യമുള്ള റാലിയിൽ ആയിരക്കണക്കിന് ആളുകൾ പാർട്ടി പതാകകളും ബാനറുകളും പ്ലക്കാർഡുകളുമായി മാർച്ച് നടത്തി.

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, മുസ്ലിം ശാക്തീകരണം എന്നിവക്കായുള്ള മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി. നിലവിലെ കണക്കുകൾ മുസ്‌ലിം പ്രാതിനിധ്യത്തിലെ വലിയ വിടവ് വെളിപ്പെടുത്തുന്നു. രാജ്യവ്യാപകമായി 4,123 എംഎൽഎമാരിൽ 296 പേർ മാത്രമാണ് മുസ്‌ലിംകൾ. ഇത് 7.18% മാത്രമാണ്. ജനസംഖ്യയിൽ 14% വരുന്ന മുസ്‌ലിംകൾക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാദേശിക ഭരണസ്ഥാപനങ്ങളിലും നടപടിയെടുക്കണമെന്ന് എംഎംകെ ആവശ്യപ്പെട്ടു.

വഖ്ഫ് (ഭേദഗതി) നിയമം അനധികൃതവും ചൂഷണാത്മകമാണെന്നും ഉമീദ് പോർട്ടൽ വഴിയുള്ള നിർബന്ധിത രജിസ്ട്രേഷൻ നിർത്തലാക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തമിഴ് സർവകലാശാല പാഠപുസ്തകങ്ങളിൽ മുസ്‌ലിം ഭരണവുമായി ബന്ധപ്പെട്ട ചരിത്ര അധ്യായങ്ങളിൽ മുസ്‌ലിം വിരുദ്ധത ആരോപിച്ച് അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നും എംഎംകെ ആവശ്യപ്പെട്ടു. പുഴൽ സെൻട്രൽ ജയിലിലെ ബക്രുദ്ദീൻ, ബിലാൽ മാലിക്, പന്ന ഇസ്മായിൽ എന്നിവർക്കെതിരായ പീഡനങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും അവർക്ക് ജാമ്യം അനുവദിക്കണമെന്നും റാലി പ്രമേയം പാസാക്കി.

തൊഴിലവസരങ്ങളുടെ ഗണ്യമായ ഭാഗം സ്വകാര്യമേഖല കൈവശപ്പെടുത്തിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കുന്ന നിയമം നടപ്പാക്കണമെന്ന് എംഎംകെ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ മുതൽ 57,000-ലധികം ജീവനുകൾ അപഹരിച്ച ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണത്തെ എംഎംകെ അപലപിച്ചു. ഇന്ത്യൻ സർക്കാരിന്റെ മൗനവും ഇസ്രായേലുമായുള്ള വ്യാപാര-പ്രതിരോധ ബന്ധങ്ങളും പാർട്ടി വിമർശിച്ചു.

Similar Posts