< Back
India
കനത്ത മഴയിൽ മുങ്ങി ഒഡീഷ; നാല് ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ
India

കനത്ത മഴയിൽ മുങ്ങി ഒഡീഷ; നാല് ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ

Web Desk
|
18 Aug 2022 8:46 AM IST

അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കും

ഭുവനേശ്വർ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഒഡീഷയിൽ വെള്ളപ്പൊക്കം രൂക്ഷം. 10 ജില്ലകളിലെ 1,757 ഗ്രാമങ്ങളിലായി 4.67 ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ 60,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സ്പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കുമാർ ജെന അറിയിച്ചു.

'അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കും. ഇവർക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും'; പ്രദീപ് ജെന പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹിരാക്കുഡ് അണക്കെട്ടിലെ സ്ഥിതി ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ, പ്രളയ ജലം ഹിരാകുഡ് റിസർവോയറിലെ 40 ഗേറ്റുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്നും അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് 5.80 ലക്ഷം ക്യുസെക്‌സായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കട്ടക്ക്, ജഗത്സിംഗ്പൂർ, കേന്ദ്രപദ, പുരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശങ്ങൾ അധികൃതർ നിരീക്ഷിച്ച് വരികയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളെയും ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ (ഒഡിആർഎഫ്) 12 ടീമുകളെയും ഒഡീഷ ഫയർ സർവീസസിന്റെ 52 ടീമുകളെയും പ്രളയബാധിത ജില്ലകളിൽ വിന്യസിച്ചതായും ജെന അറിയിച്ചു.

Similar Posts