
യുപിയില്‍ പള്ളി പൊളിക്കുന്നതിന്‍റെ ദൃശ്യം photo| special arrangement
യുപിയില്‍ വീണ്ടും മുസ്‍ലിം പള്ളി പൊളിക്കുന്നു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം
|അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് 10 വർഷം മുൻപ് നിർമിച്ച പള്ളി പൊളിക്കുന്നത്
ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും മുസ്‍ലിം പള്ളി പൊളിക്കുന്നു. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ മസ്ജിദാണ് പൊളിക്കുന്നത്.അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് 10 വർഷം മുൻപ് നിർമിച്ച പള്ളിയുടെ ഒരുഭാഗമാണ് പൊളിച്ചു നീക്കിയത്.
സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു. ബുൾഡോസർ ഉപയോഗിച്ചാണ് പൊളിക്കൽ നടപടികൾ നടക്കുന്നത്.
മസ്ജിദിന്‍റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം. സർക്കാർ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിർമാണമോ അനുവദിക്കില്ലെന്ന് അധികൃതർ പറയുന്നു.
അസ്‌മോലി പൊലീസ് സ്റ്റേൻ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്.ഡ്രോൺ കാമറയുടെ സഹായത്തോടെ പ്രദേശങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.