
ഹോളി ആഘോഷം; യുപിയില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിക്കെട്ടി മുസ്‌ലിം പള്ളികള്‍
|ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലർത്തുന്നതിനും പള്ളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നീക്കം
ലഖ്‌നൗ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 48 മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടി യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം. ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലര്‍ത്തുന്നതിനും പള്ളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നീക്കം. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് ടാര്‍പോളിനുകള്‍ ഉപയോഗിച്ച് മൂടിക്കെട്ടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഷാജഹാന്‍പൂര്‍ ജില്ലയില്‍ 'ജൂട്ടാ മാര്‍ ഹോളി' എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റര്‍ നീളുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ചുള്ള 'ജൂട്ടാ മാര്‍ ഹോളി' കളിയില്‍ ഏര്‍പ്പെടും.
ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളില്‍ നിറങ്ങള്‍ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും. പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 13 സര്‍ക്കിള്‍ ഓഫീസേഴ്‌സ്, 310 സബ് ഇന്‍സ്‌പെക്ടേഴ്‌സ്, 1200 കോണ്‍സ്റ്റബിള്‍, 500 ഹോം ഗാര്‍ഡുകളെയടക്കം മേഖലയില്‍ വിന്യസിക്കുമെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. ഹോളിയുമായി ബന്ധപ്പെട്ട് ജാഥ നടക്കുന്ന എട്ട് കിലോമീറ്ററോളം ദൂരം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടിട്ടുണ്ട്. ആഘോഷത്തിനിടെ അനിഷ്ടകരമായ വല്ല സംഭവവും നടക്കുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.