
പശ്ചിമ ബംഗാളിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു
|രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്‌പൂരിൽ വിചാരണത്തടവുകാരനെ പൊലീസ് വെടിവെച്ചുകൊന്നു. കൊലക്കേസ് പ്രതിയായ സജ്ജക് ആലമാണ് കൊല്ലപ്പെട്ടത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച നോർത്ത് ദിനാജ്‌പൂരിലെ ഗോൾപോഖറിലെ കോടതിയിലേക്ക് കൊണ്ടുപോയി.ബുധനാഴ്‌ച നോർത്ത് ദിനാജ്‌പൂരിലെ ഗോൾപോഖറിലെ കോടതിയിൽ നിന്ന് തിരികെ കൊണ്ടുവരുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
വെടിയേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നൽകുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ഉത്തർ ദിനാജ്‌പൂരിലെ ചോപ്രയിൽ പൊലീസ് സംഘം തിരച്ചിൽ നടത്തുകയും പ്രതി പിടിയിലാവുകയും ചെയ്‌തു. ബംഗ്ലാദേശിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയതെന്ന് പശ്ചിമ ബംഗാൾ പൊലീസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ജാവേദ് ഷമിം പറഞ്ഞു.
കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഓടിരക്ഷപെടാനാണ് പ്രതി ശ്രമിച്ചത്. , മൂന്നോ നാലോ തവണ പൊലീസിന് നേരെ വെടിയുതിർത്തു. ശേഷമാണ് പ്രതിക്ക് നേരെ പൊലീസ് വെടിവെച്ചതെന്നും ജാവേദ് ഷമിം പറഞ്ഞു. ആലമിന്റെ തോളിലും കാലിലും കൈയിലുമായി മൂന്ന് തവണയാണ് വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിരിക്കെ പ്രതി മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
ആലം വെടിയുതിർത്ത തോക്ക് മുൻപ് ഇയാൾ ഉപയോഗിച്ചിരുന്നു എന്നതിൽ അന്വേഷണം നടന്നുവരികയാണ്. ആലം മറ്റൊരാളോടൊപ്പം കോടതിയിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.