< Back
India
ഡല്‍ഹിയിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകം; ബി.ജെ.പിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന
India

ഡല്‍ഹിയിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകം; ബി.ജെ.പിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന

Web Desk
|
8 Aug 2021 3:24 PM IST

ഒമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തു. പക്ഷെ ബി.ജെ.പി ഇത്തരം കൂടിക്കാഴ്ചകളെ അംഗീകരിക്കുന്നതിനു പകരം അതിനെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്.

ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയായ ദളിത് ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ ശിവസേന. ഡല്‍ഹി പീഡനക്കേസിലും നിര്‍ഭയ കേസിലും ബി.ജെ.പി ഇരട്ടനിലപാട് സ്വീകരിക്കുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പഞ്ഞു. രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനെ ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ബി.ജെ.പി ഒഴിഞ്ഞുമാറുകയാണെന്നും പാര്‍ട്ടി മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തില്‍ സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

'ഒമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തു. പക്ഷെ ബി.ജെ.പി ഇത്തരം കൂടിക്കാഴ്ചകളെ അംഗീകരിക്കുന്നതിനു പകരം അതിനെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യത്തിന്റെ പ്രതിപക്ഷമായിരിക്കെ നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന വിമര്‍ശനം പാര്‍ലമെന്റില്‍ പോലും ബി.ജെ.പി ഉന്നയിച്ചു. എന്നാല്‍ ഇന്ന് ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ ഒമ്പതുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ സംഭവത്തെ ചെറുതാക്കി കാണിച്ചുകൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഡല്‍ഹിയിലെ നിയമങ്ങള്‍ക്കും ക്രമസമാധാന പരിപാലനത്തിനും ഉത്തരവാദി ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരാണ്-സഞ്ജയ് റാവത്ത് ലേഖനത്തില്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഓള്‍ഡ് നംഗല്‍ ഗ്രാമത്തിലാണ് ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തുടങ്ങിയവര്‍ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാവുമെന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അവരുടെ മകള്‍ രാജ്യത്തിന്റേയും മകളാണ്, നീതി ലഭിക്കുന്നതുവരെ ഞാന്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.



Related Tags :
Similar Posts