
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വഖഫ് സംരക്ഷണ സമ്മേളനവുമായി മുസ്‌ലിം വ്യക്തി നിയമ ബോർഡ്
|ഭരണഘടനാവിരുദ്ധ ബിൽ പിൻവലിക്കുന്നത് വരെ സമരവും നിയമ പോരാട്ടവും തുടരുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി ഫസലുർ റഹീം മുജദ്ദിദി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വഖഫ് സംരക്ഷണ സമ്മേളനവുമായി മുസ്‌ലിം വ്യക്തി നിയമ ബോർഡ്. തൽക്കത്തോറ സ്റ്റേഡിയത്തിലെ സമ്മേളനത്തിൽ വിവിധ മത നേതാക്കളും പ്രതിപക്ഷ എംപിമാരും പങ്കെടുത്തു.
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്.
ഭരണഘടനാവിരുദ്ധ ബിൽ പിൻവലിക്കുന്നത് വരെ സമരവും നിയമ പോരാട്ടവും തുടരുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി ഫസലുർറഹീം മുജദ്ദിദി പറഞ്ഞു.
സമ്മേളനത്തിൽ സംസാരിച്ച അസദുദീൻ ഉവൈസി, പ്രധാനമന്ത്രിക്കെതിരെ രംഗത്ത് എത്തി. സൗദി സന്ദർശിക്കുന്ന മോദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കാണും. യാ-ഹബീബി പോലുള്ള ആശംസകൾ കൈമാറും. എന്നാൽ, ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം വസ്ത്രം നോക്കി മുസ്ലീങ്ങളെ തിരിച്ചറിയാൻ മോദി ആവശ്യപ്പെടുമെന്ന് ഉവൈസി പറഞ്ഞു.
എംപിമാരായ മോഹിബുള്ള നദ്‌വി,മനോജ് ജാ, ധർമേന്ദ്രയാദവ് തുടങ്ങിയവരും വിവിധ മത സംഘടനാനേതാക്കളും സമ്മേളനത്തിൽ സംസാരിച്ചു. അതേസമയം വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് മുസ്‌ലിം സംഘടനകള്‍.
വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി.