< Back
India
ഉയർന്ന റാങ്ക് ലഭിക്കാൻ  കോഴ: ‘നാക്’ ചെയർമാനും ജെഎൻയു അധ്യാപകനും ഉൾപ്പടെ ആറ് പേർ  അറസ്റ്റിൽ
India

ഉയർന്ന റാങ്ക് ലഭിക്കാൻ കോഴ: ‘നാക്’ ചെയർമാനും ജെഎൻയു അധ്യാപകനും ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ

Web Desk
|
3 Feb 2025 12:52 PM IST

പരിശോധന സംഘം 1.80 കോടി രൂപ കോഴ ആവശ്യപ്പെട്ടതായി സിബിഐ എഫ്‌ഐആറിൽ പറയുന്നു

ന്യൂ ഡൽഹി: ഉയർന്ന റാങ്കിൽ ലഭിക്കാൻ കോഴ വാങ്ങിയ കേസിൽ (ജെഎൻയു) പ്രൊഫസർ ഉൾപ്പെടെ നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെയും ആറ് അംഗങ്ങളെയും സിബിഐ അറസ്റ്റ് ചെയ്തു. ഉന്നത റാങ്കിങ് നൽകുന്നതിനായി ആന്ധ്രയിലെ സ്ഥാപനത്തിൽ നിന്നു കോഴ സ്വീകരിച്ച കേസിലാണ് നടപടി. ആകെ 10 പേരാണ് കേസിൽ അറസ്റ്റിൽ ആയിട്ടുള്ളത്.

പരിശോധന സംഘം 1.80 കോടി രൂപ ആവശ്യപ്പെട്ടതായി സിബിഐ എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ലാപ്‌ടോപ്പും, ടീം അംഗങ്ങൾക്ക് 3 ലക്ഷം രൂപ വീതവും, കമ്മിറ്റി അധ്യക്ഷന് 10 ലക്ഷം രൂപയും, യാത്രാ ചെലവും ആയിരുന്നു മറ്റ് ആവശ്യങ്ങൾ.

നാക് ഇൻസ്പെക്‌ഷൻ കമ്മിറ്റി ചെയർമാൻ സമരേന്ദ്ര നാഥ് സാഹ, നാക് കമ്മിറ്റി അംഗവും ജെഎൻയു പ്രഫസറുമായ രാജീവ് സിജാരിയ, മറ്റ് അംഗങ്ങളായ ഡി.ഗോപാൽ, രാജേഷ് സിങ് പവാർ, മാനസ് കുമാർ മിശ്ര, ഗായത്രി ദേവരാജ, ബുലു മഹാറാണ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷന് (കെഎൽഇഎഫ്) വേണ്ടി ആയിരുന്നു കോഴ നൽകിയത്.

കെഎൽഇഎഫിന്റെ വൈസ് ചാൻസലർ ജി.പി സാരധി വർമ്മയും സ്ഥാപനത്തിലെ മറ്റ് രണ്ട് ഉദ്യോ​ഗസ്ഥരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. കെഎൽഇഎഫ് പ്രസിഡൻ്റ് കോനേരു സത്യനാരായണ, നാക് മുൻ ഉപ ഉപദേഷ്ടാവ് എൽ മഞ്ജുനാഥ റാവു, ബെം​ഗളൂരു സർവകലാശാലയിലെ ഐക്യുഎസി-നാക് പ്രൊഫസറും ഡയറക്ടറുമായ എം ഹനുമന്തപ്പ, നാക് അംഗം എം.എസ് ശ്യാംസുന്ദർ തുടങ്ങിയവരും കേസിൽ പ്രതികളാണ്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നാക് റാങ്കിങ്ങിൽ എപ്ലസ്പ്ലസ് ഗ്രേഡ് ലഭിക്കാനായിരുന്നു കോഴ നൽകിയത്. കേസുമായി ബന്ധപ്പെട്ട് 20 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കൈക്കൂലി നൽകിയെന്ന് കരുതപ്പെടുന്ന പണം, സ്വർണ്ണം, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

Related Tags :
Similar Posts