< Back
India
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ദശലക്ഷക്കണക്കിന് സൈബർ ആക്രമണം നേരിടുന്നു; ഓപ്പറേഷൻ സിന്ദൂർ ദിവസം 40 കോടി സൈബർ ആക്രമണങ്ങൾ നേരിട്ടു; റിപ്പോർട്ട്
India

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ദശലക്ഷക്കണക്കിന് സൈബർ ആക്രമണം നേരിടുന്നു; 'ഓപ്പറേഷൻ സിന്ദൂർ' ദിവസം 40 കോടി സൈബർ ആക്രമണങ്ങൾ നേരിട്ടു; റിപ്പോർട്ട്

Web Desk
|
15 Oct 2025 11:14 AM IST

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിദിനം 150 മുതൽ 170 ദശലക്ഷം വരെ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും ഇത് ടീമുകൾക്കും സിസ്റ്റങ്ങൾക്കും ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും എൻഎസ്ഇ ഉദ്യോഗസ്ഥൻ പറഞ്ഞു

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) പ്രതിദിനം ഏകദേശം 170 ദശലക്ഷം സൈബർ ആക്രമണങ്ങളെ നേരിടുന്നതായി റിപ്പോർട്ട്. എക്സ്ചേഞ്ചിന്റെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ 'സൈബർ യോദ്ധാക്കളുടെ' ഒരു സമർപ്പിത സംഘം ആവശ്യമാണെന്ന് ഒരു എൻഎസ്ഇ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 'എല്ലാ ദിവസവും ദശലക്ഷക്കണക്കിന് സൈബർ ആക്രമങ്ങളാണ് എൻ‌എസ്‌ഇയെ ലക്ഷ്യമിട്ട് നടക്കുന്നത്. എന്നാൽ നൂതന സംവിധാനങ്ങളുടെയും പ്രത്യേക സോഫ്റ്റ്‌വെയറിന്റെയും പിന്തുണയോടെ സാങ്കേതിക ടീമുകൾ ഈ ഭീഷണികളെ മുഴുവൻ നേരിടുന്നു.' എൻ‌എസ്‌ഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പി‌ടി‌ഐയോട് പറഞ്ഞു. എക്സ്ചേഞ്ച് പ്രതിദിനം 150 മുതൽ 170 ദശലക്ഷം വരെ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും ഇത് ടീമുകൾക്കും സിസ്റ്റങ്ങൾക്കും ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സൈനീക നീക്കമായ ഓപ്പറേഷൻ സിന്ദൂർ സമയത്ത് വലിയ തോതിലുള്ള ഡിജിറ്റൽ ഭീഷണികളെ അഭിമുഖീകരിച്ചതായും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. എന്നാൽ ഹാക്കർമാർക്ക് എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങളിൽ നുഴഞ്ഞുകയറാനോ തടസപ്പെടുത്താനോ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഫിഷിംഗ് ശ്രമങ്ങൾ മുതൽ എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വൻതോതിലുള്ള വിതരണ സേവന നിഷേധ (ഡിഡിഒഎസ്) ആക്രമണങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നതായി ഉദ്യപഗസ്ഥൻ കൂട്ടിച്ചേർത്തു.

എൻ‌എസ്‌ഇ അതിന്റെ പ്രവർത്തനങ്ങൾക്കായി ശക്തമായ ആന്തരിക സൈബർ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും കൂടാതെ എൻ‌എസ്‌ഇ അക്കാദമി വഴി ഒരു സൈബർ സുരക്ഷാ അടിസ്ഥാന പരിശീലന പരിപാടിയും നടത്തുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രേഡിംഗ് അംഗങ്ങൾ പതിവായി സൈബർ സുരക്ഷ, സൈബർ-റെസിലിയൻസ് ഓഡിറ്റുകൾക്ക് വിധേയരാക്കി അതിന്റെ ഫലങ്ങൾ എക്സ്ചേഞ്ചിൽ സമർപ്പിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പി‌ടി‌ഐയോട് പറഞ്ഞു.

Similar Posts