< Back
India
ജിഹാദ് പ്രയോഗത്തിന് നിയന്ത്രണം: മാർഗനിർദേശങ്ങള്‍ രൂപീകരിക്കാന്‍ എൻബിഡിഎസ്എ; സീ ന്യൂസ്, ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് താക്കീത്
India

'ജിഹാദ് പ്രയോഗത്തിന് നിയന്ത്രണം': മാർഗനിർദേശങ്ങള്‍ രൂപീകരിക്കാന്‍ എൻബിഡിഎസ്എ; സീ ന്യൂസ്, ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് താക്കീത്

റിഷാദ് അലി
|
24 Feb 2026 12:48 PM IST

അപകീർത്തിപ്പെടുത്തുന്നതോ ഗൂഢാലോചനാ കഥകളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്നും അതോറിറ്റി

ന്യൂഡല്‍ഹി: ഭക്ഷണത്തിൽ മായം കലർത്തുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളെ തൂക്ക്(തുപ്പല്‍) ജിഹാദ്, ഫുഡ് ജിഹാദ് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിച്ചതില്‍ ഏതാനും ദേശീയ വാര്‍ത്താ ചാനലുകള്‍ക്ക് മുന്നറിയിപ്പുമായി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി(എന്‍ബിഡിഎസ്എ).

സീ ന്യൂസ് നെറ്റ്‌വർക്ക് ചാനലുകൾ, ടൈംസ് നൗ നവഭാരത്, ന്യൂസ് 18, എൻഡിടിവി എന്നിവയുൾപ്പെടെയുള്ള ടെലിവിഷൻ വാർത്താ ചാനലുകൾക്കാണ് എന്‍ബിഡിഎസ്എയുടെ മുന്നറിയിപ്പ്. വാർത്താ റിപ്പോർട്ടിംഗിൽ 'ജിഹാദ്' എന്ന പദം ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാനും അതോറിറ്റി തീരുമാനിച്ചു.

ഭക്ഷണത്തിൽ മായം കലർത്തുന്നുവെന്ന ആരോപണങ്ങള്‍ ജിഹാദ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചിത്രീകരിച്ച് വർഗീയവൽക്കരിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ നടപടി. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർ ഉൾപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചാനലുകൾ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങൾക്ക് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും എന്‍ബിഡിഎസ്എ വ്യക്തമാക്കി. ഇത്തരം പദപ്രയോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത്, കൃത്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണെന്നും അതോറിറ്റി നിരീക്ഷിച്ചു.

ഉത്തരവാദിത്തത്തോടും നിഷ്പക്ഷതയോടും കൂടിയ റിപ്പോർട്ടിംഗ് ആവശ്യമാണെന്ന് വ്യക്തമാക്കിയ അതോറിറ്റി, സമുദായങ്ങളെ അപകീർത്തിപ്പെടുത്തുന്നതോ തെളിവുകളില്ലാത്ത കഥകളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി. 2025 ജൂലൈയില്‍ പാല്‍ വില്‍പനക്കാരനുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 'ദൂധ് ജിഹാദ്', 'തൂക്ക് ജിഹാദ്' തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയത് തെറ്റാണെന്ന് അതോരിറ്റി നിരീക്ഷിച്ചു. പാല്‍ വിൽപനക്കാരന്റെ മതം എടുത്തുപറയുകയും കാര്യമായ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് അതോറിറ്റി കണ്ടെത്തി.

Related Tags :
Similar Posts