< Back
India
ഹിമാചലിൽ മന്ത്രിസഭാ വികസന ചർച്ചകൾ; 10 മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കും
India

ഹിമാചലിൽ മന്ത്രിസഭാ വികസന ചർച്ചകൾ; 10 മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കും

Web Desk
|
12 Dec 2022 6:32 AM IST

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തന്നെയാകും കൈകാര്യം ചെയ്യുക

ഷിംല: ഹിമാചൽ പ്രദേശിൽ മന്ത്രിസഭാ വികസനത്തിലേക്ക് കടന്ന് കോൺഗ്രസ്. മുതിർന്ന എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം ഉണ്ടാകും എന്നാണ് വിവരം. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തന്നെയാകും കൈകാര്യം ചെയ്യുക.

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിങ് സുഖു, ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിസഭാ വികസന ചർച്ചകൾ ആരംഭിച്ചു. കഴിയുമെങ്കിൽ ഇന്ന് തന്നെ മന്ത്രിമാരെ പ്രഖ്യാപിക്കാനാണ് നീക്കം. 10 മന്ത്രിമാരെയും സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയുമാണ് പ്രഖ്യാപിക്കുക. ആഭ്യന്തരം, ടൂറിസം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾക്ക് മുതിർന്ന നേതാക്കൾക്ക് നൽകാനാണ് നീക്കം. മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ട പി.സി.സി അധ്യക്ഷ പ്രതിഭ സിംഗിനെ മകൻ വിക്രമാദിത്യ സിംഗിന് പ്രധാന വകുപ്പ് നൽകുമെന്ന് ഉറപ്പാണ്.

ഉപമുഖ്യമന്ത്രി പദ ചർച്ചകളിലുണ്ടായിരുന്ന സുധീർ ശർമ്മ മുതിർന്ന നേതാവ് കുൽദീപ് പതാനിയ,ഹർഷ് വർധൻ, അനിരുദ്ധ് സിങ് തുടങ്ങിയ പേരുകളും ചർച്ചകളിലുണ്ട്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സു ഖുവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് പ്രചാരണത്തിന് ചുക്കാൻ പിടിച്ച പ്രിയങ്ക ഗാന്ധിയുമായി നേതാക്കൾ സംസാരിച്ചു. ഹിമാചലിൽ സർക്കാർ രൂപീകരണത്തിന് പിന്നാലെ ഛത്തീസ്ഗഡിൽ എത്തിയ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി.

Similar Posts