
Samrat Choudhary | Photo | Rahul Sharma
അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും; അതിൽ രണ്ട് അഭിപ്രായമില്ല: സാമ്രാട്ട് ചൗധരി
|മുംഗർ ജില്ലയിലെ താരാപൂർ മണ്ഡലത്തിൽ നിന്നാണ് സാമ്രാട്ട് ചൗധരി ജനവിധി തേടുന്നത്
പട്‌ന: എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച് എൻഡിഎയിൽ അവ്യക്തത നിലനിൽക്കുന്നതിനിടെ ആദ്യമായാണ് ഒരു ബിജെപി നേതാവ്് നിതീഷ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിക്കുന്നത്. മുംഗർ ജില്ലയിലെ താരാപൂർ മണ്ഡലത്തിൽ നിന്നാണ് സാമ്രാട്ട് ചൗധരി ഇത്തവണ ജനവിധി തേടുന്നത്.
ബിജെപിയുടെ പ്രകടന പത്രിക ഉടൻ പുറത്തിറക്കും. ഘടകകക്ഷികളുമായി ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. വികസനത്തിൽ പൂർത്തിയാക്കാനാവാത്ത വാഗ്ദാനങ്ങൾ നിറവേറ്റേണ്ടതുണ്ട്. 1965-2005 കാലത്ത് ബിഹാറിന്റെ വികസനത്തിൽ തടസങ്ങളുണ്ടായിരുന്നു. സ്ത്രീകളുടെയും യുവജനങ്ങളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. അടുത്ത അഞ്ച് വർഷംകൊണ്ട് 20 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു.
29 വർഷമായി നിതീഷ് കുമാർ ബിജെപിക്കൊപ്പമുണ്ട്. ലാലുവിനെയും നിതീഷ് കുമാറിനെയും മുഖ്യമന്ത്രിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ബിജെപിയാണ്. ആറു മാസത്തിനുള്ള ലാലു മാറി. പക്ഷേ നിതീഷ് തങ്ങൾക്കൊപ്പം തുടർന്നു. 2005ൽ നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് അടൽ ബിഹാരി വാജ്‌പേയ് ആണ്. നിതീഷിനെതിരെ എന്തെങ്കിലും അതൃപ്തിയുണ്ടാവേണ്ട സാഹചര്യം ഇപ്പോഴില്ല.