
'പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് ചോദ്യങ്ങൾ വേണ്ട'; ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കത്ത്
|പിഎം കെയേഴ്‌സ്, പിഎംഎൻആർഎഫ്, ദേശിയ പ്രതിരോധ നിധി എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ പാടില്ലെന്ന് കാണിച്ചാണ് കത്ത് നൽകിയതെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു
ന്യുഡൽഹി: പിഎം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്), ദേശീയ പ്രതിരോധ നിധി എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കരുതെന്ന് കാണിച്ച് ലോക്‌സഭ സെക്രട്ടേറിയേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കത്ത്. ജനുവരി 30 ന് കത്ത് നൽകി എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്‌സഭ ചട്ടങ്ങൾ പ്രകാരം ഈ മൂന്ന് ഫണ്ടുകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമില്ലെന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റിന് നൽകിയ കത്തിൽ പറയുന്നത്.
ശൂന്യവേളയിലോ പ്രത്യേക പരാമർശം വഴിയോ മൂന്ന് ഫണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായാൽ അനുവദിക്കരുത് എന്നാണ് കത്തിൽ പറയുന്നത്. ഈ മൂന്നു ഫണ്ടുകളിലേക്കുമുള്ള തുക ജനങ്ങൾ സ്വമേധയാ അയക്കുന്നതാണ്. രാജ്യത്തിന്റെ സഞ്ചിത നിധി (കൺസോളിഡേറ്റഡ് ഫണ്ട്)യിൽ നിന്നുള്ള വിഹിതം ഇതിൽ ഇല്ലെന്നുമാണ് ചോദ്യങ്ങൾ അനുവദിക്കരുത് എന്ന് പറയാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുള്ള ന്യായീകരണം. ലോക്‌സഭ നടപടി ക്രമങ്ങളെ കുറിച്ച് പറയുന്ന 41(2)(viii),41(2)(xvii) ചട്ടങ്ങൾ പ്രകാരം ഈ മൂന്ന് നിധികളെ കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമില്ലെന്നും കത്തിൽ പറയുന്നു.
രാജ്യത്തിന്റെ പ്രാഥമിക പരിഗണനയിലുള്ള വിഷയങ്ങളെ കുറിച്ച് ചോദിക്കാൻ പാടില്ലെന്നാണ് ലോക്‌സഭ ചട്ടം 41(2)(viii) ൽ പറയുന്നത്. രാജ്യത്തോട് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത വ്യക്തികളെ കുറിച്ചോ സ്ഥാപനങ്ങളെ കുറിച്ചോ ചോദ്യം പാടില്ലെന്നാണ് ചട്ടം (41(2)(xvii) പറയുന്നത്. ഈ മൂന്ന് ഫണ്ടുകളെ കുറിച്ചും ചോദ്യങ്ങൾ വിലക്കിക്കൊണ്ടുള്ള കത്തിൽ പ്രതികരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസുമായും ലോക്‌സഭ സെക്രട്ടേറിയേറ്റുമായും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്‌സ്പ്രസ് പറയുന്നു.
കോവിഡ് പോലുള്ള ദേശിയ അടിയന്തര സാഹചര്യങ്ങൾക്കായി രൂപീകരിച്ച പൊതു ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. പ്രകൃതിക്ഷോഭങ്ങൾ, വലിയ അപകടങ്ങൾ, കലാപങ്ങൾ എന്നിവയിൽ ഇരയാകുന്നവർക്ക് പെട്ടെന്നുള്ള സഹായം നൽകാനാണ് പിഎംഎൻആർഎഫ് ഉപയോഗിക്കുന്നത്. സായുധ സേനയിലെയും അർധസൈനിക വിഭാഗങ്ങളിലെയും അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായാണ് ദേശിയ പ്രതിരോധ നിധി ഉപയോഗിക്കുന്നത്.
2020 മാർച്ച് 27-നാണ് പിഎം കെയേഴ്‌സ് ഫണ്ട് നിലവിൽ വന്നത്. പിഎം കെയേഴ്‌സ് ഫണ്ട് ഭരണഘടനയുടെയോ പാർലമെന്റ് നിർമ്മിച്ച ഏതെങ്കിലും നിയമത്തിന്റെയോ അടിസ്ഥാനത്തിൽ രൂപീകരിച്ചതല്ലെന്നും ഇതൊരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് മാത്രമാണെന്നും 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു