< Back
India
നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും
India

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും

Web Desk
|
27 Sept 2022 6:26 PM IST

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്. പകരം 2000 രൂപയുടേയും 500 രൂപയുടേയും പുതിയ നോട്ടുകൾ പുറത്തിറക്കി.

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും. ജസ്റ്റിസ് അബ്ദുൽ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക. ഹരജികളിൽ വിശദമായി വാദം കേൾക്കുന്നതിനുള്ള തിയതി കോടതി നാളെ അറിയിക്കും. 2016 ഡിസംബർ 16ന് തന്നെ ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നെങ്കിലും ഇതുവരെ ബെഞ്ച് രൂപീകരിക്കാത്തതിനാൽ വാദം കേട്ടിരുന്നില്ല.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്. പകരം 2000 രൂപയുടേയും 500 രൂപയുടേയും പുതിയ നോട്ടുകൾ പുറത്തിറക്കി. നോട്ടുകൾ മാറ്റിവാങ്ങാനായി ബാങ്കുകൾക്ക് മുന്നിൽ മണിക്കൂറുകളോളമാണ് ആളുകൾ വരിനിന്നത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചത് എന്നായിരുന്നു സർക്കാർ വിശദീകരണം. പക്ഷേ ആറു വർഷങ്ങൾ പിന്നിടുമ്പോഴും നോട്ട് നിരോധനംകൊണ്ട് സമ്പദ്‌വ്യവസ്ഥക്ക് എന്ത് നഷ്ടമുണ്ടായെന്ന് കൃത്യമായി വിശദീകരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.

നോട്ട് നിരോധനം വൻ അബദ്ധമായെന്നും അത് സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നുമാണ് പ്രതിപക്ഷം പറയുന്നത്. നോട്ട് നിരോധനം ഭരണകൂടത്തിന്റെ ആസൂത്രിതമായ കൊള്ളയാണെന്നായിരുന്നു മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് പാർലമെന്റിൽ പറഞ്ഞത്. എന്നാൽ നോട്ട് നിരോധനം കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മഹായജ്ഞത്തിൽ പങ്കാളികളാവാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Similar Posts